Breaking News

കാസർകോട് - മംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു


കാസര്‍കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസിന് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് (ഇന്ന് മുതൽ)തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ നാലുമിനിട്ട് ഇടവിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ 23 ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-പുത്തൂര്‍, കാസര്‍കോട്-സുള്ള്യ റൂട്ടുകളില്‍ നാല് വീതം സര്‍വീസുകളും പുനരാരംഭിച്ചു. ദക്ഷിണകന്നഡ-കാസര്‍കോട് ബസ് സര്‍വീസുകളും ഇന്ന് മുതൽ തുടങ്ങിയിട്ടുണ്ട്.


കോവിഡ് മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും പാലിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടക ആര്‍.ടി.സി, സ്വകാര്യബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ കെ.വി രാജേന്ദ്രന്‍ ഉത്തരവിറക്കുകയായിരുന്നു.

ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുത്ത രേഖയോ അതല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ടോ കൈവശം വെക്കണം. ബസ് കണ്ടക്ടര്‍ ഇത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ യാത്ര അനുവദിക്കുകയുള്ളൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസ് ചെയ്യണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസം, ജോലി, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കാസര്‍കോട്-ദക്ഷിണകന്നഡ ജില്ലകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബസ് ഗതാഗതം ഇല്ലാതിരുന്നത് കടുത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രാദുരിതത്തിന് പരിഹാരമാകും.

No comments