Breaking News

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത


കോവിഡ് വ്യാപനസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലേക്ക് വന്നേക്കാം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ കാര്യമായോ ഇളവുകളോ വന്നേക്കില്ല. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന അവലോകനയോഗത്തില്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുക്കും.


ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി മൂന്ന് ക്യാറ്റഗറികളായി ജില്ലകളെ തിരിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാണ് പുതിയ രീതി നടപ്പാക്കി തുടങ്ങിയത്. എ കാറ്റഗറിയില്‍ വിവാഹത്തിനും പൊതുചടങ്ങള്‍ക്കും അന്‍പതു പേരും ബി കാറ്റഗറിയില്‍ 20 പേരുമെന്നാണ് നിയന്ത്രണം. ഇവിടെങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും മാളുകളും സിനിമ തീയറ്ററുകളും സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സി വിഭാഗത്തില്‍ സിനിമ തീയറ്ററുകള്‍ ഉള്‍പ്പടെ അടച്ചിട്ടുള്ള കടുത്ത നിയന്ത്രണമാണുള്ളത്.


ഈ നിയന്ത്രണങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ ജില്ലകള്‍ ബി –സി കാറ്റഗറികളിലേക്ക് വന്നേക്കാം. അടുത്ത ഞായാറാഴ്ച കൂടി ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്‍റെ ഇന്നത്തെ അവസ്ഥകൂടി കണക്കിലെടുത്താവും തീരുമാനങ്ങള്‍ വരിക. ആശുപത്രികളിലെയും ഓക്സിജന്‍റെ നിലവിലെ സ്ഥിതിയും കിടക്കകളുടെ ഒഴിവും സര്‍ക്കാര്‍ വിലയിരുത്തും. അന്‍പതു ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കാന്‍ സ്വകാര്യാശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments