Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു, രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രതിക്ക് 20 വർഷം കഠിനതടവ്


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കെ.ഭാസ്കരനെ(40)യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ്‌കുമാർ ശിക്ഷിച്ചത്. 2018-ലാണ് സംഭവം. 14 വയസ്സുള്ള പെൺകുട്ടിയെ വീട്ടിലും ശൗചാലയത്തിലുംവെച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന്‌ നടത്തിയ കൗൺസലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്.


രാജപുരം എസ്.ഐ.മാരായിരുന്ന എം.വി.ശ്രീജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ്‌ചെയ്യുകയും എ.പി.ജയശങ്കർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഐ.പി.സി. 376 വകുപ്പിലും പോക്സോ വകുപ്പിലുമായി 10 വർഷം വീതമാണ് കഠിനതടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. രണ്ടുവകുപ്പുകളിലുമായി ഒരുലക്ഷംരൂപ പിഴയടയ്ക്കണം. പിഴയടയ്ക്കുന്നില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. രണ്ടുമാസം മുൻപാണ് വിചാരണ തുടങ്ങിയത്. 13 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ബിന്ദു കോടതിയിൽ ഹാജരായി. നേരത്തേ ജാമ്യത്തിലിറങ്ങിയ പ്രതിയെ ചൊവ്വാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.


No comments