Breaking News

വധിക്കാൻ നേരത്തെ പദ്ധതിയിട്ടു; ഒരാഴ്ച മുമ്പ് കൃത്യമായ ആസൂത്രണം നടത്തിയെന്നും കുറ്റസമ്മത മൊഴി




കണ്ണൂർ: തലശ്ശേരിയിലെ സി പി എം (cpm)പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്.

കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്, ഫോണിൽ വിളിച്ച പൊലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാർഡ് കൌൺസിലറുമായ ലിജേഷിനെ ഫോണിൽ വിളിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി. ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്. ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.

കേസിൽ ഇന്നലൊണ് പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ നേതൃത്വത്തിൽ ഉന്നത യോഗം ചേർന്നു. ഉത്തര മേഖല ഐജി അശോക് യാദവ് കണ്ണൂർ ഡി ഐ ജി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് യോ​ഗത്തിൽ പങ്കെടുത്തത്.

തലശ്ശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലറും കൊമ്മൽ വയൽ സ്വദേശിയുമായ ലിജേഷ് പുന്നോൽ സ്വദേശികളായ വിമിൻ അമൽ മനോഹരൻ ഗോപാൽ പേട്ട സ്വദേശി സുനേഷ് എന്നിവരാണ് അറസ്റ്റിലായത്. ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സംഘർഷത്തിന് പിന്നാലെയുള്ള ലിജേഷിന്റെ പ്രസംഗം കൊലപാതകത്തിന് കാരണമായി എന്നും പൊലീസ് കരുതുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കൊലപാതകം നടന്നത് മുതൽ സിപിഎം ആരോപിക്കുന്നത്. എന്നാൽ ആരോപണം തള്ളി ബിജെപി നേതൃത്വം രം​ഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.

ക്ഷേത്രത്തിലെ സംഘർഷം നടന്ന് ആഴ്ചകൾക്കുള്ളിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കുറ്റം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ജോലി സ്ഥലത്ത് നിന്ന് ഹരിദാസ് ഇറങ്ങുന്ന വിവരം സുനേഷ് ലിജേഷിനെ അറിയിച്ചു. തുടർന്ന് കൊലയാളി സംഘത്തിന് ലിജേഷ് ഇത് പറഞ്ഞ് നൽകി. ഗൂഢാലോചന കുറ്റം ചുമത്തിയാണ് 4 പേരെയും അറസ്റ്റ് ചെയ്തത്. കൊലയാളികളെ ഇതുവരെയും പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് 2 ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനും കൊലപാതകത്തിനും കാരണമെന്ന് പൊലീസ് പറയുന്നു. അതിനിടെ അമിത രക്തസ്രാവമാണ് ഹരിദാസിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുപതിലധികം വെട്ടേറ്റു. ഇടതുകാൽ മുട്ടിന് താഴെ മുറിച്ച് മാറ്റി. വലത് കാലിൽ 4 വെട്ടേറ്റു. വടിവാളും കനമുള്ള മഴവും ഉപയോഗിച്ചാവാം അക്രമിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

No comments