Breaking News

'തോമസ് ഇനി കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിലുണ്ടാകില്ല'; കെ.വി തോമസിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ


കാസർകോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തിനെതിരെ കാസര്‍ഗോഡ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍. കഴിഞ്ഞ കുറച്ച് കാലമായി കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും മനസ്സ് സിപിഎമ്മിലുമാണ്. എഐസിസി അധ്യക്ഷന്റെ തീരുമാനം ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ കോണ്‍ഗ്രസുകാരനായി കാണാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ജന്മത്തില്‍ ഒരു വ്യക്തിക്ക് പാര്‍ട്ടിയെക്കൊണ്ട് നേടാവുന്നതെല്ലാം കെ.വി തോമസ് നേടിക്കഴിഞ്ഞു. എട്ട് വര്‍ഷം എംഎല്‍എ, അഞ്ച് വര്‍ഷം സംസ്ഥാനത്ത് സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്തു. 22 വര്‍ഷം പാര്‍ലമെന്റ് എം.പി, അഞ്ച് വര്‍ഷം കേന്ദ്ര മന്ത്രി. വിവിധ പാര്‍ട്ടി സ്ഥാനങ്ങള്‍ എന്നിങ്ങനെ നല്‍കിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്റെ തീരുമാനം ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച തോമസ് ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സിലുണ്ടാകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കാനെന്ന കെ.വി തോമസിന്റെ വാദത്തേയും അദ്ദേഹം തള്ളി. ദേശീയതലത്തില്‍ ബിജെപിക്ക് ബദലായ ഒരു സഖ്യം രൂപീകരിക്കുമ്പോള്‍ അതിന്റെ നേതൃത്വം കോണ്‍ഗ്രസിനായിരിക്കണമെന്ന് വിവിധ കക്ഷികളും നേതാക്കളും ആവശ്യപ്പെടുന്നു. ഇതിന് വിരുദ്ധമായ അഭിപ്രായം പറയുന്നത് സിപിഎം മാത്രമാണ്. മതേതര കക്ഷികളുടെ സഖ്യത്തില്‍ കോണ്‍ഗ്രസ് വേണ്ടെന്ന് പറയുന്ന സിപിഎമ്മിനൊപ്പം സഹകരിക്കാന്‍ എങ്ങനെ കഴിയും, രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

No comments