Breaking News

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ലയുടെ അവസ്ഥ അതിദയനീയമെന്ന് പഠനറിപ്പോർട്ട്


കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ജില്ലയുടെ അവസ്ഥ അതിദയനീയമെന്ന് പഠന റിപ്പോര്‍ട്ട്. പരിമിതമായ സൗകര്യം കാരണം ജില്ലയിലുള്ളവര്‍ ഉന്നതപഠനത്തിനായി അതിര്‍ത്തി കടക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.


എസ്.എഫ്.ഐ ജില്ല കമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.


മതിയായ ഹോസ്റ്റലുകളോ അധ്യാപകരോ നൂതന കോഴ്സുകളോ ജില്ലയിലില്ല. രൂക്ഷമായ ഗതാഗതപ്രശ്നവും വിദ്യാര്‍ഥികള്‍ നേരിടുന്നു. കാസര്‍കോടിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് തയാറാക്കണമെന്നും സമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. ചരിത്രകാരന്‍ ഡോ. സി. ബാലന്‍, കണ്ണൂര്‍ സര്‍വകലാശാല നിയമ പഠനവകുപ്പ് മേധാവി ഡോ. ഷീന ഷുക്കൂര്‍, കന്നട വിഭാഗം മേധാവി ഡോ. രാജേഷ് ബെജ്ജംഗല, കെ.വി. സജീവന്‍, വിനോദ് പായം, ഡോ. ആര്‍. രഞ്ജിത്ത്, ആല്‍ബിന്‍ മാത്യു എന്നിവരടങ്ങുന്നതാണ് കമീഷന്‍.


ഹയര്‍സെക്കന്‍ഡറി കഴിഞ്ഞാല്‍ പകുതിപേരും പുറത്ത്


13,970 പേരാണ് ഹയര്‍സെക്കന്‍ഡറി കഴിഞ്ഞ് എല്ലാവര്‍ഷവും പുറത്തിറങ്ങുന്നത്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്, പ്രഫഷനല്‍ കോളജ് വിഭാഗങ്ങളിലായി 7000ത്തില്‍ താഴെയാണ് ജില്ലയിലെ ഉപരിപഠനാവസരം. ഹയര്‍സെക്കന്‍ഡറി കഴിഞ്ഞ പകുതിപേരും പുറത്താവുന്നുവെന്നര്‍ഥം. ഇവര്‍ മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളാണ് ജില്ലയിലുള്ളത്. എയ്ഡഡ് മേഖലയില്‍ മൂന്നെണ്ണവും.


ഫീസില്ലാതെ പഠിക്കാന്‍ ആകെയുള്ളത് ഈ എട്ട് കോളജുകളാണ്. ഫീസ് നല്‍കി പഠിക്കാന്‍ സ്വാശ്രയ കോളജുകളുമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കാസര്‍കോട്. 10 സ്വാശ്രയ കോളജുകളാണ് ആകെയുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയുടെ മൂന്ന് കാമ്ബസുകള്‍ ഉണ്ടെങ്കിലും സ്വാശ്രയ കോഴ്സുകളാണ് നടത്തുന്നത്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഒറ്റ എന്‍ജിനീയറിങ് കോളജുമില്ല.


ആകെയുള്ള മൂന്നും സ്വാശ്രയ മേഖലയില്‍. പ്രഫഷനല്‍ കോളജുകളുടെ കാര്യത്തിലും അതിദയനീയമാണ് ജില്ലയുടെ സ്ഥിതി. ജില്ലയില്‍ ലോ കോളജ് സ്ഥാപിക്കുക, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ കൂടുതല്‍ കോളജുകള്‍ അനുവദിക്കുക, നിലവിലെ കോളജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുക, പാരാമെഡിക്കല്‍ കോഴ്സുകള്‍ അനുവദിക്കുക, കോളജുകളില്‍ ജില്ലക്കാര്‍ക്ക് പ്രാദേശിക സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് നിക്ഷേപകരുടെ സംഗമം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചതായും പരിഹാര നിര്‍ദേശങ്ങള്‍ തേടി മന്ത്രിമാരെ കാണുമെന്നും ഇവര്‍ അറിയിച്ചു.


വാര്‍ത്തസമ്മേളനത്തില്‍ കമീഷന്‍ അംഗം ഡോ. സി. ബാലന്‍, എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആല്‍ബിന്‍ മാത്യു, പ്രസിഡന്‍റ് കെ. അഭിറാം, വൈസ് പ്രസിഡന്‍റ് വിപിന്‍ കീക്കാനം എന്നിവര്‍ പങ്കെടുത്തു.

No comments