Breaking News

കെഎസ്ആർടിസി ബസ് ഇടിച്ച് കാഞ്ഞങ്ങാട് സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കളുടെ മരണം: കാമറ ദൃശ്യങ്ങൾ നിർണായകമായി; ഡ്രൈവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്




പാലക്കാട് : കുഴൽമന്ദത്ത് കെഎസ്ആർടിസി (KSRTC) ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകട ദൃശ്യങ്ങൾ, പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന: പൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

No comments