വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കം; സംഘർഷത്തിൽ പരിക്കേറ്റ മനോരമ ഏജന്റ് മരിച്ചു
അടൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മാരൂര്‍ കൊടിയില്‍ രണജിത്ത് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാരൂര്‍ അനീഷ് ഭവനില്‍ അനിലിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. മലയാള മനോരമ പുതുവല്‍ ഏജന്റായിരുന്നു രണജിത്ത്. മാര്‍ച്ച് 27 രാത്രിയാണ് സംഭവം നടന്നത്. ചങ്ങാതിക്കൂട്ടം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തിപരമായ പരാമര്‍ശത്തെച്ചൊല്ലി രണജിത്തും അനീഷ് ഉള്‍പ്പെടുന്ന അയല്‍വാസികളായ യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിയിരുന്നു.
ഫോണില്‍ വിളിച്ച് യുവാക്കള്‍ രണജിത്തിനെ വെല്ലുവിളിച്ചു. പിന്നാലെ രണജിത്ത് അനിലിന്റെ വീട്ടിലെത്തി. ഇവിടെ വെച്ചുള്ള സംഘര്‍ഷത്തില്‍ രണജിത്തിനെ പിടിച്ചു തള്ളിയപ്പോള്‍ കല്ലില്‍ തലയ്ക്കടിച്ച് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അനിലും സംഘവും ചേര്‍ന്ന് രണജിത്തിനെ പത്തനാപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നല്‍കി വീട്ടിലേക്ക് തിരികെ എത്തിച്ചു. എന്നാല്‍ പിന്നീട് നില ഗുരുതരമായി. തുടര്‍ന്ന് ആദ്യം പുനരൂലുള്ള ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ വെച്ച്് മരിച്ചത്. തല കല്ലില്‍ ശക്തമായി ഇടിച്ചപ്പോഴുണ്ടായ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
No comments