Breaking News

പയ്യന്നൂരിൽ ഏരിയ സെക്രട്ടറിയും എംഎൽഎയും വ്യാജ രസീതുപയോഗിച്ച് ഒരു കോടി തട്ടിയെന്ന് പരാതി; മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് എംവി ജയരാജൻ


കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം ഓഫീസ് നിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനുമായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറി നടന്നതായി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് ഒരുകോടി തുക എംഎല്‍എയുള്‍പ്പെടുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്നാണ് പരാതി. എന്നാല്‍ ആരോപണ വിധേയരായ എല്ലാവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും വിമര്‍ശനവുമുണ്ട്. എന്നാല്‍ വിഷയം സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

2021 നിയമസഭാ തെരഞ്ഞെടുപ്പ്, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം എന്നിവയ്ക്കായി പിരിച്ചെടുത്ത തുക വ്യാജ രസീത് ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയ പരാതി. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുമതലയുണ്ടായിരുന്ന ഒരു ഏരിയ സെക്രട്ടറി, എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിച്ചത്.

പിരിച്ചെടുത്ത മൊത്തം തുകയുടെ കൗണ്ടര്‍ ഫോയലുകള്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ സ്വകാര്യ പ്രസ്സില്‍ പുതുതായി പ്രിന്റ് ചെയ്തതാണ് കൊണ്ടുവന്നതെന്ന് കമ്മീഷന് ബോധ്യമായി. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചെവ്വാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ആരോപണ വിധേയരുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. സിപിഐഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

No comments