ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പൊലീസ് ഡ്രൈവറായി നിയമനമില്ല; ശുപാർശക്കൊരുങ്ങുന്നു
തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിച്ച് ശിക്ഷിക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രെെവറായി നിയമനം നേടുന്നവരിൽ മിക്കവരും മദ്യപിച്ച് വണ്ടിയോടിച്ചതിനും അമിത വേഗതയിൽ വാഹനമോടിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നീക്കം. ഇതിനായുള്ള ചട്ടഭേദഗതിയെക്കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രെെവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. പക്ഷെ നിലവിലെ ചട്ടപ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൽ അത് നിയമനത്തിന് തടസ്സമല്ല.
കഴിഞ്ഞ പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയ 59 പേരെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനും പിഴയടച്ചവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേതുടർന്നാണ് നിയമന ചട്ട ഭേദഗതിക്ക് ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. മോട്ടോർ വാഹന നിയമം മൂന്നിലധികം തവണ ലംഘിക്കുന്നവർക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽ കാന്ത് നിർദ്ദേശിച്ചു.
No comments