Breaking News

എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം; ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി സമരം തുടർന്ന് ദയാബായി




തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ശക്തമാക്കുന്നു. മൂന്നു ദിവസമായി നിരാഹാരസമരത്തിലായിരുന്ന അവരുടെ ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ വൈകാതെ അവർ‌ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു.

മറ്റന്നാൾ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്താനാണ് സമരസമിതി തീരുമാനം. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന സര്‍ക്കാര്‍ ദുരിതബാധിതരുടെ ആരോഗ്യപ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദയാബായി പറഞ്ഞു. കഴിഞ്ഞമാസം കാസര്‍കോട് ചികിത്സകിട്ടാതെ മരിച്ചത് 4 എൻഡോസൾഫാൻ ദുരിതബാധിതര്‍. ഈമാസം മാത്രം രണ്ടുകുട്ടികൾ മരിച്ചു. ഈ 6 കുട്ടികൾ മരിച്ചത് വിദഗ്ധ ചികിത്സ കിട്ടാതെ മരണക്കയത്തിൽ മുങ്ങിത്താഴുന്ന ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള ദയാബായിയുടെ അനിശ്ചിതകാല നിരാഹാരസമരത്തിന് പ്രസക്തിയേറെ.



സമരപ്പന്തലുകെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ നാലാംദിനവും മുന്നോട്ടുപോകുകയാണ് ദയാബായി. മറ്റന്നാൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ സമരസ്ഥലത്ത് എത്തിക്കാനാണ് സമരസമിതി തീരുമാനം. സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും. പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക. മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക തുടങ്ങിയവയാണ് സരസമിതിയുടേയും ദയാബായിയുടേയും പ്രധാന ആവശ്യം.

No comments