Breaking News

പുങ്ങംചാലിൽ ഗർഭിണിയായ ആടിനെ വേട്ടപ്പട്ടിയെ കൊണ്ട് വേട്ടയാടി കൊന്ന് വില്പന നടത്തിയ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട് : വേട്ടനായ്ക്കളെ കൊണ്ട് ഗർഭിണിയായ ആടിനെ കടിച്ചു കൊലപ്പെടുത്തി ഇറച്ചിയായി വിൽപ്പന നടത്തിയ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.


പുങ്ങംചാലിലെ ചാളി എന്ന മിഥുൻ മോഹൻ ആണ് (31) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറമ്പിൽ മേയാൻ കെട്ടിയ ആടിനെ കാണാനില്ലെന്ന് കാണിച്ചു പുങ്ങംചാൽ പാറടങ്കയത്തെ കാനത്തിൽ സന്തോഷ് നൽകിയ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് എസ്. ഐ വിജയകുമാർ നടത്തിയ അന്വേഷണത്തിലാണ് ആട് കളവ് കേസ് ചുരുളഴിഞ്ഞത്.


പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചാളി എന്ന മിഥുൻമോഹനെ സംശയാസ്പദമായ രീതിയിൽ ഈ ഭാഗത്ത്‌ കണ്ടതായി വിവരം ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ചാളി ഒരു കാറിൽ ആടിനെ ചാക്കിൽ കെട്ടി കടത്തി കൊണ്ട് പോകുന്നതായും വിവരം ലഭിച്ചു.

അട്ടേങ്ങാനം സ്വദേശിയായ കാർ ഉടമയ്ക്കാണ് ചാളി വേട്ടയാടി പിടിച്ചആടിനെ വില്പന നടത്തിയത്. ഇയാളോട് താൻ വിലക്ക് വാങ്ങിയ ആടാണ് എന്നും ഇറച്ചി വില തവണകളായി തന്നാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആടിനെ അട്ടേങ്ങാനം സ്വദേശി അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നത്. പോലീസ് അവിടെ എത്തി പരിശോധന നടത്തി ആട്ടിറച്ചി കണ്ടെത്തി. ഇയാളെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്‌തപ്പോൾ നാടന്ന സംഭവം ഇയാൾ പോലീസിനോട്‌ പറഞ്ഞു. പിന്നീട് രാത്രിയിൽ തന്നെ പോലീസ് ചാളിയെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.


പോലീസ് ചോദ്യം ചെയ്യലിൽ ചാളി കുറ്റം സമ്മതിച്ചതായും ചാളി വേട്ടപട്ടിയെ കൊണ്ട് വന്നത് പരപ്പയിൽ നിന്നുമാണെന്നും സംഭവത്തിന് കൂട്ടു നിന്ന നായഉടമയെകുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണെന്നും വെള്ളരിക്കുണ്ട് എസ്. ഐ. പി. വിജയകുമാർ പറഞ്ഞു.


പോലീസ് കസ്റ്റഡിയിൽ ഉള്ള ചാളിയെ തെളിവെടുപ്പിന് ശേഷം മറ്റ് നടപടി ക്രമങ്ങൾ പൂർത്തി യാക്കി കോടതിയിൽ ഹാജരാക്കുമെന്നും മറ്റുള്ള ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്യേഷിക്കുമെന്നും വെള്ളരിക്കുണ്ട് എസ്. ഐ. പറഞ്ഞു.

എസ്. ഐ. സലിം. എ. എസ്. ഐ. രാജൻ. സിവിൽ പോലീസ് ഓഫീസർ മാരായഎം. ടി. പി നൗഷാദ്. റെജി കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

No comments