Breaking News

വള്ളങ്ങൾ ജെസിബി കൊണ്ട് തകർത്ത് വെള്ളത്തിലിടും; അവശിഷ്ടങ്ങൾ നിറഞ്ഞ് ജില്ലയിൽ പുഴകൾ


കാസര്‍കോട്: ജില്ലയിലെ പുഴകളില്‍ തകര്‍ന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍ വര്‍ധിക്കുന്നു. മണല്‍ക്കടത്തിലും മറ്റും പിടികൂടി പൊലീസും റവന്യൂ അധികൃതരും തകര്‍ത്തിടുന്ന ഫൈബര്‍ വള്ളങ്ങളാണ് പുഴയില്‍ ദ്രവിക്കാതെ കിടക്കുന്നത്. കപ്പല്‍ച്ചേതം വന്നതാണെന്ന് കരുതുമെങ്കിലും യാഥാർത്ഥ്യം അതല്ല. പൊളിച്ച വള്ളങ്ങളാണ് കാസര്‍കോട് തളങ്കര പുഴയിലെ കാഴ്ച

തളങ്കരയില്‍ ഇത്തരത്തിൽ പൊളിഞ്ഞ വള്ളങ്ങളുടെ അവശിഷ്ടങ്ങൾ ഒരുപാടുണ്ട്. വേലിയിറക്ക സമയത്ത് ഈ അവശിഷ്ടങ്ങൾ വെള്ളത്തിന് മേലേക്ക് ഉയരും. അല്ലാത്ത സമയങ്ങളില്‍ ഇവയെല്ലാം വെള്ളത്തിന് അടിയിലായിരിക്കും. തളങ്കരക്ക് പുറമെ കുമ്പളയിലും മഞ്ചേശ്വരത്തും ഇച്ചിലങ്കോടും അടക്കം ജില്ലയിലെ വിവിധ പുഴകളില്‍ മുന്നൂറിലധികം തകര്‍ന്ന വള്ളങ്ങള്‍ വെള്ളത്തിനടിയിൽ കിടക്കുന്നുണ്ട്.

ഫൈബര്‍ വള്ളങ്ങളായതിനാല്‍ ദ്രവിക്കാനും പ്രയാസമാണ്. വെള്ളത്തിലായവയില്‍ ഭൂരിഭാഗവും അനധികൃത മണല്‍ക്കടത്തുകാരുടെ വള്ളങ്ങളാണെന്നാണ് വിവരം. പൊലീസും റവന്യൂ അധികൃതരും ജെസിബിയും മറ്റും ഉപയോഗിച്ച് തകർക്കുന്നതാണ് ഈ വള്ളങ്ങൾ. പിന്നീട് വള്ളത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ തന്നെ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങുന്നതാണ് പതിവ്.

No comments