'കാണു, ഇതാണ് ഇന്ത്യയുടെ മനോഹാരിത'; മുത്തപ്പനെയും മുസ്ലിം സ്ത്രീയെയും ഏറ്റെടുത്ത് രാഹുൽ ഗാന്ധി
ദില്ലി: മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പൻ തെയ്യം ഒരു മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. കേരളമാകെ ആഘോഷമായ വീഡിയോ ഇപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തും ചർച്ചയാക്കുന്നു. വയനാട് എം പി കൂടിയായി രാഹുൽ മുത്തപ്പനും മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും രാഹുൽ കുറിച്ചു.
മുത്തപ്പനും മുസ്ലിം സ്ത്രീയും: വൈറലായവരെ അറിയാം
മുത്തപ്പൻ തെയ്യമാണ് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ താരം. നീ വേറെയല്ല, ഇങ്ങ് അടുത്ത് വാ എന്നൊരു മുസ്ലിം സ്ത്രീയെ വിളിക്കുന്ന മുത്തപ്പൻ. വിവേചനങ്ങളുടെയും വേർതിരിവുകളുടെയും കാലത്ത് മുത്തപ്പന്‍റെ വാക്കുകൾ സാഹോദര്യത്തിന്‍റെ സന്ദേശമായി കേരളം കണ്ടു. ഈ മുത്തപ്പനെയും മുത്തപ്പൻ അനുഗ്രഹിച സ്ത്രീയെയും കണ്ടെത്തി. ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പൻ തെയ്യക്കോലം കെട്ടിയത് സനില്‍ പെരുവണ്ണാനായിരുന്നു. അനുഗ്രഹം വാങ്ങിയതാകട്ടെ റംല എന്ന സ്ത്രീയും
വൈറൽ വീഡിയോ ഇങ്ങനെ
തന്‍റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ "നീ വേറെയൊന്ന്വല്ല ഇട്വാ...അങ്ങനെ തോന്നിയാ... എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്‍റെ അനുഗ്രഹ വാക്കുകള്‍ ചൊരിഞ്ഞത്. അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മുത്തപ്പൻ, തിരുവപ്പന, അന്തിത്തറ, കതിവനൂർ വീരൻ, ബാലി തുടങ്ങിയ നിരവധി കോലങ്ങളെ അരങ്ങിലെത്തിച്ച മികച്ച കോലധാരിയാണ് 37 കാരനായ സനിൽ പെരുവണ്ണാൻ. ഡ്രോയിംഗ് അധ്യാപകനും ഗ്രാഫിക്ക് ഡിസൈനറുമായിരുന്ന സനിൽ പെരുവണ്ണാൻ ഇപ്പോൾ മുഴുവൻ സമയം തെയ്യം കോലം കെട്ടുകയാണ്.
മതത്തിന്‍റെ പേരില്‍ ഏറെ കാലൂഷ്യമായ ഒരു കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമാണ് ഇത്തരം കാഴ്ചകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉയരുന്ന വാദം. മനുഷ്യർക്ക് നഷ്ടമായികൊണ്ടിരിക്കുന്ന സ്നേഹ സല്ലാപം. കേൾക്കാൻ കാതു വേണം. ഒപ്പം ഹൃദയവും... എന്നാണ് ജയന്‍ മാങ്ങാട് എന്ന ഫേസ്ബുക്ക് യൂസര്‍ ഈ വീഡിയോ പങ്കുവച്ച് പറയുന്നത്. ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാൻ ഇതുവരെ കൈപ്പാടകലെ നിർത്തിയവർ അവിടെത്തന്നെ നിന്നോട്ടെ.. എന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
No comments