ഇവിടെയുണ്ട് വായന ലഹരിയാക്കിയ വീട്ടമ്മ... ശാന്തമ്മയുടെ അടുക്കളയിൽ വേവുന്നത് അക്ഷരക്കൂട്ടുകൾ
പരപ്പ: ഇത് ശാന്ത കൊടക്കൽ. എടത്തോട് ജനിച്ച് വളർന്ന് ഇപ്പോൾ മേലാഞ്ചേരിയിൽ താമസം. അറുപതാം വയസിലും പുസ്തകങ്ങളെ നെഞ്ചോട് ചേർക്കുന്ന വീട്ടമ്മ.
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ ശാന്തമ്മ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിരവധിയാണ്. ആദ്യകാലങ്ങളിൽ ലഭ്യമായിരുന്ന മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളും ലൈബ്രറി പുസ്തകങ്ങളും, വീട്ടിനകത്തും പുറത്തുമുളള വിശ്രമമില്ലാത്ത പണിത്തിരക്കുകൾക്കിടയിലും, രാത്രി വൈകും വരെ ചിമ്മിണി വിളക്കിൻവെട്ടത്തിലിരുന്ന് ശാന്തമ്മ ആർത്തിയോടെ വായിച്ച് തീർത്തു. ശാന്തമ്മയുടെ കുടുംബം മുഴുവൻ വായനയെ ലഹരിയായി കൊണ്ടുനടക്കുന്നവരാണ്.
എടത്തോട് ഗ്രാമീണ വായനശാലയിലെ അംഗമായ ശാന്തമ്മയുടെ സഹോദരൻ ഗംഗാധരൻ കൊടക്കൽ അവിടെയുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഒന്നിലധികം തവണ വായിച്ചിട്ടുള്ളയാളാണ്. നിലവിൽ വായനശാലാ പ്രസിഡന്റായ മറ്റൊരു സഹോദരനായ ദാമോദരൻ കൊടക്കൽ ലൈബ്രറി കൗൺസിലിന്റെ സജീവ പ്രവർത്തകനും, നല്ലൊരു വായനക്കാരനും മികച്ചൊരു ഹോം ലൈബ്രറിക്കുടമയുമാണ്. മകൻ ജയേഷ് കൊടക്കൽ, സുഹൃത്ത് നബിൻ ഒടയഞ്ചാലുമായി ചേർന്ന് പുസ്തകവണ്ടി എന്ന സംരംഭത്തിലൂടെ പുസ്തക വിൽപ്പനയുമായി വായനക്കാർക്കിടയിൽ സജീവമാണ്. ആവശ്യപ്പെടുന്ന ഏത് പുസ്തകങ്ങളും ലഭ്യതക്കനുസരിച്ച് വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്നു എന്നത് പുസ്തകവണ്ടിയെ ഇന്ന് വായനക്കാർക്കിടയിൽ ഏറെ പ്രിയങ്കരമാക്കിയിട്ടുണ്ട്. സാമ്പത്തികലാഭമല്ല, മറിച്ച്, വായനയെ ജനകീയമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യവും ബോധ്യവും.
ജീവിതസാഹചര്യങ്ങൾക്കിടയിലെപ്പോഴോ നഷ്ടപ്പെട്ട ശാന്തമ്മയുടെ വായന തിരിച്ചു വന്നത് കൊറോണക്കാലത്താണ്. പുസ്തകവണ്ടിയിലൂടെ മകൻ എത്തിച്ച് നൽകുന്ന പുസ്തകങ്ങൾ ശാന്തമ്മയുടെ വായനയെ കൂടുതൽ സജീവമാക്കാൻ തുടങ്ങി. വീട്ടിലെ അടുക്കളത്തട്ടിൽ പാത്രങ്ങൾക്കൊപ്പം അട്ടിവെച്ച പുസ്തകങ്ങളും കാണാം. അടുക്കള തന്നെയാണ് ശാന്തമ്മയുടെ വായനാമുറി. വായിച്ച് തീരുന്നതിനനുസരിച്ച് വീണ്ടും അതുപോലെ പുസ്തകങ്ങളെത്തിച്ച് നൽകും. വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട വരികളും, ചെറിയ രീതിയിൽ ആസ്വാദനക്കുറിപ്പുകളും എഴുതിക്കൊണ്ട്, ഇന്ന് വായനയെ കുറച്ചു കൂടി ഗൗരവമായെടുക്കുന്നുണ്ട് ശാന്തമ്മ.
പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുളള ശാന്തമ്മയുടെ വായന, വിദ്യാസമ്പന്നരായവർക്കു കൂടി വായനയിലേക്കു കടന്നുവരാനുള്ള ഒരു പ്രചോദനമാണ്.
No comments