ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരിൽ സ്കോട്ട്‍ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീലിയൻ തേരോട്ടം..
ഫ്ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരിൽ സ്കോട്ട്‍ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീലിയൻ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികൾ യൂറോപ്പിന്‍റെ കരുത്തുമായി എത്തിയ സ്കോട്ടിഷ് പടയെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്കോട്ട്ലൻഡിന്‍റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്. ബ്രസീലിനെ തടുത്തുനിർത്തി പന്ത് കാലിൽ നിർത്താൻ യൂറോപ്യൻ പടയ്ക്ക് സാധിച്ചു. എന്നാല്‍, കളിയുടെ ഗതിമാറാൻ അധിക നേരം വേണ്ടി വന്നില്ല. അമിതാത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളിൽ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോൾ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോൾ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു. ബ്രസീലിന്‍റെ ഒറ്റപ്പെട്ട നീക്കങ്ങളും സ്കോട്ട്ലാൻഡിന്‍റെ പൊസഷൻ ഗെയിമുമായി മത്സരം വീണ്ടും മുന്നോട്ട് പോയി.
No comments