Breaking News

എസ്ഡിപിഐയും ആർഎസ്എസും അഴിഞ്ഞാടുന്നു; പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ്


സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിത ഫലമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണ്. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് ജനങ്ങളുടെ ജീവനും സ്വത്തിനും കേരളത്തില്‍ സംരക്ഷണമില്ലെന്നും കുറ്റപ്പെടുത്തി.

‘അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാവിനെ നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശമ്പളമായ രണ്ടര ലക്ഷം രൂപയ്ക്കാണ്. സ്വന്തക്കാരെ പ്രത്യേക ലാവണങ്ങളില്‍ നിയമിച്ച് ശമ്പളം കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലുണ്ട്. മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സി.ഐ.ടി.യു ഗുണ്ടായിസമാണ്.’ വിഡി സതീശന്‍ പറഞ്ഞു.



സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണെന്ന് ആരോഗ്യവകുപ്പിനെ കുറിച്ച് ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ സില്‍വര്‍ ലൈന്‍? അതാണോ കേരളത്തിന്റെ മുന്‍ഗണന? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങള്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നത്. ഇതു പോലൊരു കാലം കേരളത്തില്‍ ഉണ്ടായിട്ടില്ല. ആഘോഷ പരിപാടികള്‍ പിന്‍വലിക്കാന്‍ തയാറാകണം. വി ഡി സതീശന്‍ പറഞ്ഞു.

No comments