Breaking News

'വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല'; നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കോടതി




ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം എല്ലായ്പ്പോഴും ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി. ഉഭയസമ്മതത്തോടെ ദീർഘകാലം ബന്ധം തുടരുകയാണെങ്കിൽ അത് ബലാത്സംഗം ആയി കണക്കാക്കാനാകില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.

ഡൽഹി സ്വദേശിനിയായ ഒരു യുവതി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇത്തരമൊരു നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ശാരീരിക ബന്ധം പുലർത്തിയ ശേഷം ഇവരെ ഉപേക്ഷിച്ച് പോയ ആൾക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗക്കുറ്റം ആയിരുന്നു യുവതി ആരോപിച്ചത്. എന്നാൽ ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.


'ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രേരണയായി വിവാഹ വാഗ്ദാനത്തെ കണക്കാക്കാനാകില്ല' എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് വിഭു ബഖ്റു പറഞ്ഞത്. 'ചില സാഹചര്യങ്ങളിൽ വിവാഹവാഗ്ദാനം ഒരാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചേക്കാം. താത്പര്യമില്ലെങ്കിൽ പോലും ആ വാഗ്ദാനത്തിന്‍റെ ഉറപ്പിൽ ചിലപ്പോൾ സമ്മതിച്ചെന്നു വരാം' എന്നാണ് വിശദീകരിച്ച് കോടതിയുടെ വാക്കുകൾ.


വ്യാജ വിവാഹവാഗ്ദാനം നൽകി ആളുകളെ വശത്താക്കാനുള്ള ഇത്തരം സംഭവങ്ങൾ ലൈംഗിക ചൂഷണം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഇത്തരം സംഭവങ്ങൾ ബലാത്സംഗമായി കണക്കാക്കാക്കാം. പക്ഷെ ബന്ധം ദീർഘനാളുകളോളം തുടർന്നാൽ അത് സ്വന്തം ഇഷ്ടപ്രകാരമോ സ്നേഹത്തോടെയോ അല്ല മറിച്ച് വിവാഹവാഗ്ദാനത്തിന്‍റെ പ്രേരണ കൊണ്ടു മാത്രമാണ് എന്ന് കരുതാനാവില്ലെന്നുമാണ് നിരീക്ഷണം.


കോടതി പരിഗണിച്ച പരാതിയിൽ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരവും സ്നേഹം കൊണ്ടുമാണ് കുറ്റാരോപിതനുമായ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയ ആളുമായി യുവതിക്ക് മാസങ്ങളോളം ബന്ധമുണ്ടായിരുന്നു തുടർന്ന് ഇരുവരും ഒളിച്ചോടിപ്പോവുകയും ചെയ്തിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.' ഈ വാക്കുകൾ അനുസരിച്ചാണെങ്കിൽ കുറ്റാരോപിതനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അവരുടെ സമ്മതമാണ് വിശദീകരിക്കപ്പെടുന്നത്. വിവാഹവാഗ്ദാനം ഈ സമ്മതത്തിന് കൂടുതൽ സുരക്ഷിത ബോധം നൽകി' എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.


മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം പിന്നീട് പിരിഞ്ഞ് കഴിയുമ്പോൾ ബലാത്സംഗപ്പരാതി ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുണ്ടെന്നും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി പ്രത്യേകം പരാമർശിച്ചിരുന്നു.

No comments