Breaking News

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി. കമറുദ്ദീന്‍ എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും




ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി. കമറുദ്ദീന്‍ എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും. മൂന്ന് മാസത്തിന് ശേഷമാണ് എംഎല്‍എക്ക് ജാമ്യം ലഭിക്കുന്നത്. ആകെ രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലും ജാമ്യം നേടിയതോടെയാണ് മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്റെ ജയില്‍ മോചനം സാധ്യമാകുന്നത്.


കാസര്‍ഗോഡ് സിജെഎം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ന് ഉച്ചയോടെ കമറുദ്ദീന് പുറത്തിറങ്ങാം. കഴിഞ്ഞ 90 ദിവസത്തിലേറെയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് കമറുദ്ദീന്‍. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന് ഉപാധി ഉള്ളതിനാല്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മഞ്ചേശ്വരത്തേക്കായിരിക്കും എത്തുക.


നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എംഎല്‍എയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത് മുസ്ലീംലീഗിനും യുഡിഎഫിനും ഒരു പരിധി വരെ ആശ്വാസമാകും. എന്നാല്‍ ഇത്തവണ കമറുദ്ദീന് മഞ്ചേശ്വരത്ത് സീറ്റ് നല്‍കാന്‍ നേതൃത്വം തയാറാകില്ല. ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിട്ടും ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്നേ തട്ടിപ്പ് കേസില്‍ ജയിലിലായത് കമറുദ്ദീന് തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫും ബിജെപിയും ജ്വല്ലറി തട്ടിപ്പ് കേസ് ചര്‍ച്ചയാക്കുമ്പോള്‍ കമറുദ്ദീന് ജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കേണ്ടി വരും.

No comments