രാപകലുകൾ നീണ്ടുനിന്ന കലോത്സവ ആഹ്ലാദത്തിനൊടുവിൽ കലോത്സവനഗരിയെയും നാടിനെയും കണ്ണീരിലാഴ്ത്തി ചോയ്യംകോട് വാഹനാപകടം
വെള്ളരിക്കുണ്ട് : ആഹ്ലാദത്തിന്റെ സായാഹ്‌നം കണ്ണീരിൽ കലങ്ങിയ ആഘാതമാണ് ചായ്യോത്തിനും ചോയ്യങ്കോടിനും മഞ്ഞളംകാടിനും. ഇങ്ങനെയൊരു അവസ്ഥ ആരും കരുതിയതേയില്ല. ആ നാലുപേർ; കലോത്സവത്തിലെ കളിചിരികൾ കണ്ട് മടങ്ങിയതാണല്ലോ.
ചായ്യോത്ത് കലോത്സവമായതിനാൽ വല്ലാത്ത ഗതാഗത തിരക്കാണ് ചിറ്റാരിക്കാൽ–- നീലേശ്വരം റോഡിലിപ്പോൾ. ആ തിരക്കെല്ലാം നിയന്ത്രിച്ച് സുഗമമായി കടന്നുപോയ കലോത്സവത്തിലേക്കാണ് ഒടുവിൽ കണ്ണീർത്തുള്ളികൾ വീണത്.
മേള നടന്ന ചായ്യോത്തുനിന്നും മൂന്നുകിലോമീറ്റർ ദൂരം മാത്രമെ അപകടമുണ്ടായ മഞ്ഞളംകാടേക്കുള്ളൂ. പെരിയങ്ങാനത്തെ ജോഷിയുടെ തൊഴിലാളികളാണിവർ. കലോത്സവത്തിന്റെ അവസാന ദിവസമായതിനാൽ അവധിയെടുത്ത് സുഹൃത്തിന്റെ കാറെടുത്ത് വെള്ളി പകൽ ചായ്യോത്ത് എത്തിയതാണ്. സംഘനൃത്തവും നാടോടിനൃത്തവും കണ്ട്, തിരക്കേറിയതിനാൽ രാത്രിയോടെ മടങ്ങിയതാണ്. കാറിൽ വേറൊരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. ഇയാൾ കിനാനൂർ റോഡിൽ ഇറങ്ങി.
No comments