അമ്പലത്തറ പാറപ്പള്ളിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ കിണറ്റിൽ കുടുങ്ങി
കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് തിരിച്ചു കയറുന്നതിനിടെ തളര്‍ന്ന് താഴേക്ക് വീണു. ഇയാളെ രക്ഷിക്കാനിറങ്ങിയ ആളും കിണറില്‍ അകപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് രണ്ട് യുണിറ്റ് ഫയര്‍ ഫോഴ്സെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമ്പലത്തറ പാറപ്പള്ളിയിലാണ് സംഭവം. കുമ്പള റോഡരികിലുള്ള അബ്ദുള്‍ ഖാദറിന്റെ വീട്ടിലെ 45 അടിയോളം താഴ്ച്ചയുള്ള കിണറില്‍ വീണ ആടിനെ കരയിലെത്താനിറങ്ങിയ പറപ്പള്ളിയിലെ ജംഷീറാണ് (25) രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കയറില്‍ നിന്നും പിടിവിട്ട് കിണറിലേക്ക് വീണത്. പിന്നാലെ ജംഷീറിനെ രക്ഷിക്കാനിറങ്ങിയ ഗുരുപുരത്തെ അസൈനാറും ശ്വാസതടസം മൂലം തളര്‍ന്ന് കിണറില്‍ കുടുങ്ങി. ഉടന്‍ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. കിണറിലേക്ക് വെള്ളം തളിച്ച് വായുസഞ്ചാരം നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയ സേന സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സിനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ കെ.വി മനോഹരന്‍ , ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍മാരായ പി.ജി ജീവന്‍, വി.വി ലിനിഷ്, അതുല്‍ മോഹന്‍, സി.വി അജിത്, അജ്മല്‍ഷാ, ഇ.കെ അജിത്ത്, ശരത്്ലാല്‍, ഹോംഗാര്‍ഡ് കെ.കെ സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
No comments