തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം, ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ... വെള്ളരിക്കുണ്ട് പരിസരങ്ങളിലും ഇയാൾ ഏറെനാൾ കറങ്ങിയിരുന്നു
തിരുവനന്തപുരം:കേരളത്തിലുടനീളം പലയിടങ്ങളിൽ നിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ പിടിയിൽ. കല്യാണ രാമൻ എന്ന്വിളിപ്പേരുള്ള ബാഹുലേയനാണ് ആറ്റിങ്ങൽ പൊലീസിന്‍റെ പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായായ ഇയാൾ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളിൽ പ്രതിയാണ്. ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും , വിവാഹവും നടത്തിരുന്നതെന്ന് പൊലീസ് പറയുന്നു. വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. വെള്ളരിക്കുണ്ട് പരിസരങ്ങളിലും ചെറുകിട മോഷണങ്ങളുമായി ഇയാൾ ഏറെനാൾ കറങ്ങിയിരുന്നു.പിന്നീട് അപ്രത്യക്ഷനായി
നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവന്‍റെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ. മറ്റ് കേസുകൾക്കായി പ്രതിയെ ഫോർട്ട് സ്റ്റേഷനു കൈമാറിയെന്ന് ആറ്റിങ്ങൽ പൊലീസ് വിശദമാക്കി.
No comments