Breaking News

മകന്റെ വിയോഗത്തിന് പിന്നാലെ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചിയിലാണ് സംഭവം

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ട്രെയിന്‍ തട്ടി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശിവനന്ദന്റെ മാതാപിതാക്കളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലന്‍ നായര്‍ (50), ഭാര്യ സ്മിത (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയുണ്ടായ കടുത്ത മാനസിക ആഘാതമാണ് ഇവരെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മകനില്ലാതെ തങ്ങള്‍ ഇനി ജീവിച്ചിരിക്കില്ലെന്ന് ഇരുവരും ബന്ധുക്കളോടും മാതാപിതാക്കളോടും പലതവണ പറഞ്ഞിരുന്നതായി വിവരമുണ്ട്. വീട്ടുകാര്‍ പലരീതിയില്‍ ആശ്വസിപ്പിച്ചിരുന്നുവെങ്കിലും ദമ്പതികള്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ ട്രെയിന്‍ തട്ടി മരിച്ച മകന്‍ ശിവനന്ദന്റെ വിയോഗമാണ് ഇവരെ തളര്‍ത്തിയത്.


No comments