Breaking News

നിരക്ക് വർധനവിൽ കൈപൊള്ളി പ്രവാസികൾ; യുഎഇ–ഇന്ത്യ വിമാന നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ് …


എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ് ആഘോഷങ്ങൾ. കുടുംബത്തോടൊപ്പം ഈ സമയം ചെലവിടാൻ ദൂരങ്ങൾ കീഴടക്കി കടൽ കടന്ന് പ്രിയപെട്ടവരെ തേടി ആളുകൾ വരാറുണ്ട്. എന്നാൽ ഈ പെരുന്നാൾ കാലം പ്രവാസികൾക്ക് താങ്ങാനാവുന്നതാണോ എന്നാണ് ചോദ്യം ഉയരുകയാണ്. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവർന്നെടുത്ത നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ആളുകളുടെ കൈ പൊള്ളിക്കുന്നതാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംഭവിച്ച ടിക്കറ്റ് നിരക്ക് വർദ്ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചവരും നിരവധിയാണ്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് ശരാശരി 7729 രൂപയാണെങ്കിൽ ഈ മാസം 30ന് ഇത് 32,227 രൂപ മുതൽ 40,143 രൂപ വരെയാണ്. മാത്രവുമല്ല തിരിച്ചു പോക്ക് വേറെ എയർലൈനുകളിൽ തരപ്പെടുത്തിയാൽ മാത്രമേ ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കു. ഒരേ എയർലൈനുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ നിരക്ക് ഇതിലും കൂടും.

പക്ഷെ അവധി സീസണുകളിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നത് പുതിയ പല്ലവിയല്ല. എല്ലാ ആഘോഷവേളകളിലും ഈ വർദ്ധനവ് പതിവുള്ളതാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്ര വലിയ വർധനവ് സാധാരണക്കാരന്റെ കൈപൊള്ളിക്കുന്നതാണ്. ഇതിപ്പോൾ ഒരു നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഇനി ഇത്രയും വലിയ തുക കൊടുക്കാൻ തയാറായാൽ പോലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്. നേരിട്ടുള്ള വിമാനങ്ങളിലല്ല മറിച്ച് കണക്ഷൻ വിമാനങ്ങളാണ് ഉള്ളത്.

No comments