കുറ്റവും ശിക്ഷയും ഹിറ്റിലേക്ക്.. വെള്ളരിക്കുണ്ടുകാർക്ക് അഭിമാനമായി തിരക്കഥാകൃത്തും നടനുമായ സിബി തോമസ്
വെള്ളരിക്കുണ്ട്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുറ്റവും ശിക്ഷയും എന്ന സിനിമയ്ക്ക് ആധാരമായത് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കവര്‍ച്ചകേസാണ്. ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോൾ അഭിമാനിക്കാം, ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ പോലീസ് ഉദ്യാഗസ്ഥൻ കൂടിയായ സിബി തോമസാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ സിബി തോമസിൻ്റെ അഭിനയ പാടവം മലയാളികൾ തിരിച്ചറിഞ്ഞതാണ്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ 'ജയ് ഭീം' എന്ന ചിത്രത്തിലും മലയാളികൾക്ക് അഭിമാനമായി സിബി തോമസ് പോലീസ് ഇൻസ്പക്ടറുടെ വേഷത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ചു. സൂപ്പർ ഹിറ്റായ പട എന്ന ചിത്രത്തിലും പോലീസ് ഓഫീസറുടെ വേഷമായിരുന്നു. സിദ്ധാർത്ഥൻ എന്ന ഞാൻ എന്ന ചിത്രത്തിൽ നായക വേഷം ചെയ്തു. ചുള്ളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോൾ കാസർകോട് സി.ഐയായി ജോലി ചെയ്യുന്നു.
ചിത്രത്തെക്കുറിച്ച് സബ് ഇൻസ്പക്ടറായ ബാലകൃഷ്ണൻ കോട്ടൂർ എഴുതുന്നു:
'ഇന്‍സ്പെക്ടര്‍ സിബി.തോമസ് സാറിന്റെ രചനയില്‍ രാജീവ് രവി സംവിധാനം ചെയ്ത 'കുറ്റവും ശിക്ഷയും' സിനിമ കണ്ടു. ഈ സിനിമയില്‍ ഞാനും ഒരു കഥാപാത്രമാണ് കാരണം, പ്രസ്തുത ജ്വല്ലറികവര്‍ച്ച അന്വേഷണ സംഘത്തില്‍ താനും ഉണ്ടായിരുന്നു. വളരെ സത്യസന്ധമായിട്ടാണ് ചിത്രം മുന്നോട്ട് കൊണ്ടുപോയത്. ജോലിയുടെ ഭാഗമായിട്ട് എന്താണോ ഞങ്ങള്‍ ചെയ്തത് അതുപോലെ ചിത്രീകരിക്കുകയായിരുന്നുഇതില്‍ വേണമെങ്കില്‍ കുറച്ച് അടിയും ഇടിയും ഒക്കെ ആകാമായിരുന്നു എന്ന് കരുതുന്നവര്‍ ഉണ്ടാകാം. പക്ഷെ ഇതാണ് ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ കൃത്യ നിര്‍വ്വഹണം. ഒരു തരത്തിലുള്ള എരിവും പുളിവും ചേര്‍ക്കാതെ ഒരു അന്വേഷണസംഘം നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ ഒരു നേര്‍കാഴ്ചയാണ് ഈ സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. ആസിഫ് അലിയുടെ ഇന്‍സ്‌പെക്ടര്‍ റോള്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചതാണ്. അലന്‍സിയര്‍, ഷറഫുദീന്‍, സണ്ണി വെയിന്‍,സെന്തില്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ അടങ്ങിയ അന്വേഷണ സംഘമാണ്.
- ചന്ദ്രു വെള്ളരിക്കുണ്ട്
No comments