Breaking News

കാസർകോട് പ്രവാസിയുടെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ ക്രൂരമായ അക്രമത്തിലൂടെ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്


കാസർകോട്: കുമ്പള മുഗു സ്വദേശിയും പ്രവാസിയുമായ അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അബ്ദുൾ റഹിം ( 41), അബ്ദുൾ അസീസ് (36) എന്നിവരാണ് പിടിയിലായത്. റഹിം ക്വട്ടേഷൻ സംഘത്തിൽ ഉള്ള ആളാണെന്നും അസീസ് ഗൂഢാലോചനയിൽ പങ്കെടുത്ത ആളാണെന്നുമാണ് പോലീസ് പറയുന്നത്. പ്രതികളിലൊരാൾ ഗൾഫിലെത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ഇപ്പോൾ മൂന്നുപേർ കൂടി കസ്റ്റഡിയിലുണ്ട്.


കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് അബൂബക്കർ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ക്രൂരമായ അക്രമത്തിൽ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കി ക്വട്ടേഷൻ ഏർപ്പെടുത്തിയ യുവാക്കൾക്ക് മൃതദേഹം വിട്ടുകൊടുത്ത ശേഷം സന്ധ്യയോടെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചിരുന്നു. കാഷ്വാലിറ്റിയിൽ വച്ച് മരണം ഉറപ്പാക്കിയതോടെ വാഹനത്തിലെത്തിയ പ്രതികൾ മുങ്ങിയിരുന്നു.


വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ബന്ദിയാക്കിയാണ് ദുബായിൽ നിന്ന് സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദിഖ് നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടർന്നുണ്ടായ മർദനത്തിലാണ് സിദ്ദിഖ് കൊല്ലപ്പെടുന്നത്. തലച്ചോറിനേറ്റ ക്ഷതമെന്നാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പേശികൾ അടിയേറ്റ് ചതഞ്ഞ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്

No comments