Breaking News

ബേക്കൽ കോട്ടിക്കുളത്ത് റെയിൽപാളത്തിൽ ഇരുമ്പ് ദണ്ഡ്, കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലേറ് സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് റെയിൽവെ


കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസം ബേക്കൽ കോട്ടിക്കുളത്ത് റെയിൽപാളത്തിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുപാളി വച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞമാസം പാളത്തിൽ കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തിയതിനു സമീപമാണ് ഇതും. റെയിൽവേ അതീവ ഗൗരവത്തോടെയാണു സംഭവത്തെ കാണുന്നത്. 


കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും ട്രാക്കിൽ ബോധപൂർവം കല്ലുകൾ നിരത്തിയ പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. കാസർകോട് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് തടസ്സം നീക്കിയത് 

ബേക്കൽ–കോട്ടിക്കുളം പാതയിൽ കാസർകോട് ഭാഗത്തേക്കുള്ള ട്രാക്കിലാണു തടസ്സം സ്ഥാപിച്ചിരുന്നത്. റെയിൽവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി നീക്കിയ ഭാഗമാണു തിരികെ ട്രാക്കിലെത്തിച്ചത്. ഭാരമുള്ള വസ്തുവായതിനാൽ ഒന്നിലധികം പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. ബോധപൂർവം അട്ടിമറിക്കുള്ള ശ്രമമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണു സൂചന. 

മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിലെ തടസ്സത്തിന്റെ കാര്യം ആർപിഎഫിനെ അറിയിച്ചത്. തടസ്സമുണ്ടായിരുന്ന ട്രാക്കിലൂടെ മറ്റു ട്രെയിനുകൾ വരാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. 

ഇതിനിടെ കാഞ്ഞങ്ങാട് മാണിക്കോത്ത് ട്രെയിനിനു നേരെ കല്ലേറുണ്ടായി. കോയമ്പത്തൂർ – മംഗളൂരു ട്രെയിനിനു നേരെയാണു  ഗ്രാൻഡ് ഓഡിറ്റോറിയത്തിനു പടിഞ്ഞാറു ഭാഗത്തായി ഇന്നലെ വൈകിട്ട് 5.22നു കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല പോലിസ് അന്വഷണം തുടങ്ങി.

No comments