Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ മൂളിയാർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ



ബോവിക്കാനം:മുളിയാര്‍ വിലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഘവനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുളിയാര്‍ സ്വദേശിയായ അശ്റഫ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അശ്‌റഫ് തന്റെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വിലേജില്‍പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിലേജ് ഓഫീസില്‍ അപേക്ഷ സമർപിച്ചിരുന്നു.

അന്നേ ദിവസം അശ്‌റഫിനോട് വസ്തുവിന്റെ നികുതി നാല് കൊല്ലം മുമ്പാണ് അടച്ചതെന്നും, അതിനാല്‍ വസ്തുവിന്റെ അസല്‍ രേഖകളും, 30 വര്‍ഷത്തെ ബാധ്യത സര്‍ടിഫികറ്റ്, സ്‌കെച് എന്നിവയുമായി എത്താനും, വിലേജ് ഓഫീസര്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. തുടര്‍ന്ന് എല്ലാ രേഖകളുമായി പല തവണ പരാതിക്കാരന്‍ വിലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ച് നല്‍കിയില്ലെന്നും തുടര്‍ന്ന് ഈ മാസം 15ന് വീണ്ടും വിലേജോഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും, ഒരപേക്ഷ കൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് വീണ്ടും ഓഫീസിലെത്തിയ പരാതിക്കാരനോട് അപേക്ഷ മാത്രം പോരെന്നും, കൈക്കൂലിയായി 5000 രൂപ കൂടി വേണമെന്നും ഫീല്‍ഡ് അസിസ്റ്റന്റ് രാഘവന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

അത്രയും രൂപ നല്‍കാനില്ലെന്നും, തുക കുറയ്ക്കണമെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് രാഘവന്‍ തുക 2500 ആയി കുറച്ച് നല്‍കിയെന്നാണ് വിവരം. തുടര്‍ന്ന് അശ്റഫ് ഈ വിവരം കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം നീങ്ങിയ വിജിലന്‍സ് ഉച്ചയ്ക്ക് 2.45 ഓടെ വിലേ ജ് ഓഫീസിനടുത്ത് വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാഘവനെ കയ്യോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് സംഘത്തില്‍ വേണുഗോപാലിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ സിബി തോമസ്, എസ്‌ഐ ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

No comments