Breaking News

മുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്കിറങ്ങി; വാഹനം തട്ടി, ഒരുവയസുകാരന് ദാരുണാന്ത്യം



തിരുവനന്തപുരം: വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം - ഫസ്ന ദമ്പതിമാരുടെ മകൻ റയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. അപകടം സംഭവിച്ച് റയാനെ റോഡരികിൽ കണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.

ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാർന്ന നിലയിൽ വീട്ടുകാർ കാണുന്നത്. അയൽവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്‍ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു.

കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്നാണ് അബ്‍ദുള്‍ സലാം പറഞ്ഞു. ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പോത്തൻകോട് പൊലീസിന്‍റെ നിഗമനം. അതേസമയം, വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി.

പോത്തൻകോട് സ്വദേശി അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛൻ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്.

No comments