Breaking News

കൈക്കൂലിയായി ആവശ്യപ്പെട്ടത് 81 ലക്ഷം, പണം കൈപ്പറ്റുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ


ബെംഗളുരു : കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകനാണ് പിടിയിലായത്. ലോകായുക്തയാണ് വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. മൈസൂർ സാൻഡൽ സോപ്‍സ് ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്‍സ് ആന്‍റ് ഡിറ്റർജന്‍റ്സ് (കെഎസ്‍ഡിഎൽ)

ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ. ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോൺട്രാക്റ്ററിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്.


ഇത് ലോകായുക്തയെ അറിയിച്ചപ്പോൾ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാൻ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. അഴിമതിയാരോപണങ്ങളിൽ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഇത്. ഓരോ പ്രോജക്ടിനും എംഎൽഎമാരും മന്ത്രിമാരും 40% കമ്മീഷൻ ചോദിക്കുന്നെന്ന് കോൺട്രാക്റ്റർമാരുടെ അസോസിയേഷൻ ആരോപിച്ചത് കോൺഗ്രസ് പ്രചാരണായുധമാക്കിയിരുന്നു. 

No comments