Breaking News

ഓൺലൈൻ ലോൺ തട്ടിപ്പ്: വൻ സംഘം പിടിയിൽ.


 

ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ.


ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിച്ചിരുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ഡോക്കുമെന്റേഷനോ, മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശക്ക് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന എസ്.എം.എസ് സന്ദേശം പൊതുജനങ്ങൾക്ക് അയക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ആവശ്യക്കാർക്ക് ബന്ധപ്പെടുന്നതിനായി ഒരു ഫോൺ നമ്പറും നൽകും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നൽകുന്ന ഈ ഫോണിലേക്ക് തിരികെ വിളിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഇവരോട് നയത്തിൽ സംസാരിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുക. അതിനുശേഷം ലോൺ പ്രോസസിങ്ങ് ഫീസ്, നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ്, പണം എക്കൌണ്ടിലേക്ക് അടക്കുന്നതിനുള്ള ചെറിയ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് ചെറിയ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് എക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യത വരുത്തുന്നതിനായി ലോൺ പാസ്സാക്കി നൽകിയ രസീതുകളും, രേഖകളും, പണം ഇടപാടുകാരന്റെ ബാങ്ക് എക്കൌണ്ടിൽ നിക്ഷേപിച്ചതിന്റെ രസീതും ഇടപാടുകാർക്ക് വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യും. ഇതെല്ലാം വിശ്വസിച്ച് ചെറിയ ചെറിയ തുകകളായി ഇടപാടുകാരൻ ഓരോ തവണയും തട്ടിപ്പുകാർക്ക് പണം കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യും. ലോക്ക്ഡൌൺ കാലത്ത് ബിസിനസ് മന്ദീഭവിച്ചതും, ജോലികൾ നഷ്ടപ്പെട്ട് വരുമാനം നിലച്ച അത്യാവശ്യക്കാരാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ വലയിൽ വീണത്.


ഇടപാടുകാരെ ബന്ധപ്പെടുന്നതിനും സന്ദേശങ്ങളും, രേഖകളും കൈമാറി ചതിയിൽ കുടുക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പേരും വിലാസവും ഉപയോഗിച്ചാണ് സിം കാർഡുകളാണ് പ്രതികൾ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തിൽ സിം കാർഡുകൾ വിതരണം ചെയ്യുന്നതിന് ഡൽഹി കേന്ദ്രീകരിച്ച് ഏജന്റുമാർ പ്രവർത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.


ഇടപാടുകാരോട് പണം നിക്ഷേപിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്ന ബാങ്ക് എക്കൌണ്ടുകളും വ്യാജം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ പേരിലുള്ള ബാങ്ക് എക്കൌണ്ടുകളാണ് പ്രതികൾ ഉപയോഗിച്ചു വന്നിരുന്നത്. ഇടപാടുകാർ നിക്ഷേപിക്കുന്ന പണം തട്ടിപ്പുകാർ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് പതിവ്. ബാങ്ക് എക്കൌണ്ട് ഉടമയേയും, മൊബൈൽഫോൺ ഉടമയേയും അന്വേഷിച്ച് പോലീസുദ്യോഗസ്ഥർ എത്തുമ്പോൾ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇത്.
ഓരോ ഇടപാടുകാരനോട് സംസാരിക്കുകയും പരമാവധി പണം തട്ടിയെടുക്കുകയും ചെയ്തു കഴിയുന്നതോടെ സിം കാർഡുകൾ നശിപ്പിച്ചുകളയുകയും, എക്കൌണ്ടിൽ നിന്നും പണം മുഴുവനായി പിൻവലിക്കുകയും ചെയ്യും. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ഇടപാടുകാരൻ പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുകയും ചെയ്യും.


ഡോക്കുമെന്റേഷനും, നടപടിക്രമങ്ങളുമില്ലാതെ കുറഞ്ഞ പലിശക്ക് 10 ലക്ഷം രൂപ ലോൺ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഈ തട്ടിപ്പു സംഘം തൃശൂർ സ്വദേശിയായ യുവതിയിൽ നിന്നും തവണകളായി തട്ടിയെടുത്തത് 5 ലക്ഷം രൂപ. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.


വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), ഇയാളുടെ സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. തൃശ്ശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ എ അഷറഫ്, സബ്ബ് ഇൻസ്പെക്ടർമാരായ സി.എ സുനിൽകുമാർ, എം. ഓ. നൈറ്റ്, കെ.എസ് സന്തോഷ്, അസി. സബ് ഇൻസ്പെക്ടർ ഫൈസൽ ആർ. എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനു കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് ശങ്കർ, കെ.കെ. ശ്രീകുമാർ, വി.ബി. അനൂപ്, എം.പി. ശരത്ത് , വിഷ്ണു കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

No comments