നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു വീണു അലുമിനീയം ഫാബ്രിക്കേഷൻ സ്ഥാപന ഉടമ മരിച്ച കേസിൽ കരാറുകാരൻ അറസ്റ്റിൽ
കാസർകോട്: നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു വീണു അലുമിനീയം ഫാബ്രിക്കേഷൻ സ്ഥാപന ഉടമ മരിച്ച കേസിൽ കരാറുകാരൻ അറസ്റ്റിൽ. പുല്ലൂരിലെ നരേന്ദ്രനെയാണ് മനഃപൂർവ്വം അല്ലാത്ത നരഹത്യാകുറ്റം ചുമത്തി ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ പി അജിത്ത് കുമാർ അറസ്റ്റു ചെയ്തത്. വെള്ളിക്കോത്ത്, പെരളം സ്വദേശിയും മഡിയനിലെ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് ഉടമയുമായ റോയ് ജോസഫ് (48)മരണപ്പെട്ട കേസിലാണ് അറസ്റ്റ്.
മാവുങ്കാൽ, മൂലക്കണ്ടത്തു പണിയുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു ഞായറാഴ്ചയാണ് റോയ് ജോസഫ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിൽ നരേന്ദ്രൻ തന്നെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്നു റോയ് ജോസഫ് കൂടെ ഉണ്ടായിരുന്ന ഭാര്യയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ കരാറുകാരനായ നരേന്ദ്രനെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. ചികിത്സയ്ക്കിടയിൽ വ്യാഴാഴ്ച പുലർച്ചെ മംഗ്ളൂരുവിലെ ആശുപത്രിയിൽ വച്ച് റോയ് ജോസഫ് മരണപ്പെട്ടു. തുടർന്ന് നരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്ത ശേഷമാണ് മനഃപൂർവ്വം അല്ലാത്ത നരഹത്യാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മൂന്നാം നിലയുടെ പാരപെറ്റിനു ബലം കുറവാണെന്നു പറഞ്ഞു ക്ഷുഭിതനായ റോയ് ജോസഫ് കല്ലുകൾ ചവിട്ടി തെറിപ്പിച്ചതായാണ് നരേന്ദ്രൻ പൊലീസിനു നൽകിയ മൊഴി.
ഉയരത്തിൽ നിന്നു ഉണ്ടായ വീഴ്ച മൂലം ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതാണ് റോയ് ജോസഫിന്റെ മരണത്തിനു ഇടയാക്കിയതെന്നു കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. വെള്ളിയാഴ്ച രാവിലെ മൃതദേഹം സ്വദേശമായ ഇരിട്ടിയിലേയ്ക്ക് കൊണ്ടുപോയി. പൊതുദർശനത്തിനു ശേഷം വൈകുന്നേരം നാലുമണിയോടെ ഇരിട്ടി പരപ്പ, സെന്റ് ജോസഫ് ദേവാലയം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിക്കും.
No comments