ബസിൽ നിന്ന് മാലപൊട്ടിക്കൽ, ഫാൻസി കടയിൽ നിന്ന് കോസ്മെറ്റിക്സ്, വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ കൂടി വയനാട് പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി.(48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം ഐക്കരപടിയിലെ റൂമില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്‍. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായി അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു.
No comments