സ്ത്രീധനമായി നിർമിച്ചുനൽകിയ വീട് വിൽക്കാൻ വിസമ്മതിച്ചു; നാലുമാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദനം
കൊച്ചി: ആലുവയിൽ 4 മാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദ്ദനം. സ്ത്രീധന തുകകൊണ്ട് വെച്ച വീട് വിൽക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ആലുവ ആലങ്ങാട് സ്വദേശിനി നെഹ്‌ലതിനാണ് ഭർത്താവ് ജൗഹറിൽ നിന്ന് മർദനമേറ്റത്. നാലുമാസം ഗർഭിണിയായ ഇവരെ ഭർത്താവ് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മർദ്ദനം തടയാനെത്തിയ നെഹ്‌ലത്തിന്റെ പിതാവിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനം തടയാൻ ശ്രമിച്ച നെഹ്ലത്തിന്റെ പിതാവ് സലീമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് ജൗഹർ മകളെ ഉപദ്രവിച്ചിരുന്നു എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നെഹ്‌ലത്ത് ഇക്കാര്യം വീട്ടിൽ ആദ്യം അറിയിച്ചിരുന്നില്ല . കഴിഞ്ഞ ആഴ്ച ആണ് പിതാവിനോട് വിവരങ്ങൾ പറഞ്ഞത്. വീട് വിൽക്കാൻ എഗ്രിമെന്റ് ആയതറിഞ്ഞ് എത്തിയപ്പോൾ ആണ് ഇരുവരെയും ജൗഹർ മർദിച്ചത്.
വിവാഹസമയത്ത് ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം നെഹ്ലയുടെ കുടുംബം നൽകി. 8 ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി. ഇവിടെയായിരുന്നു നെഹ്ലത്തും ജൗഹറും താമസിക്കുന്നത്. നേരത്തെ വിദേശത്തായിരുന്ന ജൗഹർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നൽകിയ തുക ധൂർത്തടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. നെഹ്‌ലത്തിന്റെയും പിതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ജൗഹറിനായുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
No comments