പാലായി ഷട്ടർ കം ബ്രിഡ്ജ് ഡിസം. 26ന് മുഖ്യമന്ത്രി തുറക്കും
നീലേശ്വരം :നാടിന്റെ വികസനത്തിന് പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്ജ് ഡിസംബർ 26ന് തുറക്കും. വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സ്വപ്ന പദ്ധതിയായിരുന്നു പാലായിയിലെ ഷട്ടർ കം ബ്രിഡ്ജ്ജ്. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിക്കുന്ന ഈ പാലം 65 കോടി രൂപ ചിലവിലാണ് നിർമിച്ചത്. നബാർഡ് സഹായത്തോടെ 227 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്.
നീലേശ്വരം നഗരസഭയ്ക്ക് പുറമെ സമീപത്തെ ഏഴു പഞ്ചായത്തുകൾക്ക് കൂടി ഉപകാരപ്പെടുന്നതാണ് ഈ സ്വപ്ന പദ്ധതി. 4800 ഹെക്ടർ കൃഷി സ്ഥലത്ത് വെള്ളമെത്തിക്കാനാകും. ഉപ്പുവെള്ളം തടയുന്നതിനും അതുവഴി കുടിവെള്ളം സംഭരിക്കുന്നതിനും സാധിക്കും. സമീപ പ്രദേശങ്ങളിലെ ജലവിതാനമുയർത്താനും പദ്ധതിയിലൂടെ സാധ്യമാകും.
മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, എം രാജഗോപാലൻ എംഎൽഎ എന്നിവരുടെ ഇടപെടലാണ് പാലം പണി വേഗത്തിൽ പൂർത്തിയായത്. 2018 ലാണ് പ്രവർത്തിയാരംഭിച്ചത്. പാലം തുറക്കുന്നതോടെ കയ്യൂർ- ചീമേനി പഞ്ചായത്തുൾപ്പെടെയുള്ള കിഴക്കൻ മേഖലയിലുള്ളവർക്ക് നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ എളുപ്പത്തിലെത്താം.
എറണാകുളത്തെ പൗലോസ് ആൻഡ് ജോർജ് കമ്പനിക്കാണ് ടെൻഡർ. ഉദ്‌ഘാടനത്തിന്റെ സംഘാടക സമിതി യോഗം ഉടൻ വിളിച്ച് ചേർക്കുമെന്ന് എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.
No comments