യുദ്ധം അവിടെ, പക്ഷെ പ്രത്യാഘാതങ്ങൾ ഇവിടെയുമെത്തും; യുക്രൈൻ-റഷ്യ പ്രശ്നം ഇന്ത്യയിൽ എന്തിനൊക്കെ വില കൂട്ടും?
യുക്രൈനിലേക്ക് റഷ്യൻ സൈന്യം അധിനിവേശം നടത്തിയാൽ ആഗോളതലത്തിൽ യുദ്ധ സാഹചര്യമാണ് ഉടലെടുക്കുക. റഷ്യൻ-യുക്രൈൻ സംഘർഷം തുടരുന്നത് ഇന്ത്യയുൾപ്പെടെ ലോകത്തിലെ വവിധ രാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. ഇന്ത്യയിൽ അടിസ്ഥാന വസ്തുക്കളുടെ വിലക്കയറ്റത്തിനും നിലവിലെ സംഘർഷ സാഹചര്യം കാരണമാവും. യുക്രൈൻ-റഷ്യ പ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുക എണ്ണ വിപണിയെയാണ്. നിലവിലെ സംഭവ വികാസങ്ങൾ മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 96.7 ഡോളറാണ്. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളിൽ ബാരലിന് 100 ഡോളറായി വില ഉയരാനും സാധ്യതയുണ്ട്. ക്രൂഡ് ഓയിൽ വില വർധന ആഗോള ജിഡിപിയെ ബാധിക്കും. എണ്ണ വില ബാരലിന് 150 ഡോളറായി ഉയരുന്നത് ആഗോള ജിഡിപി വളർച്ച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്നുമാണ് സാമ്പത്തിക വിദ്ഗ്ദധർ അനുമാനിക്കുന്നത്. റഷ്യയും യുക്രൈനും യുദ്ധം ചെയ്താൽ പ്രകൃതി വാതകങ്ങളുടെ വില പതിന്മടങ്ങ് വർധിക്കും. ക്രൂഡ് ഓയിൽ വില കൂടുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധനവിന് കാരണമാവും.
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് റഷ്യ. യുക്രൈൻ നാലമത്തെയും. ഗോതമ്പിന്റെ ആഗോള കയറ്റുമതിയുടെ നാലിലൊന്നും ഈ രാജ്യങ്ങളിൽ നിന്നാണ്. റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭയത്തിനിടയിൽ മൊബൈൽ ഫോണുകളിലും ഓട്ടോമോട്ടീവ് എക്സ്ഹോസ്റ്റ് സിസ്റ്റങ്ങളിലും ഉപയോഗിക്കുന്ന പലേഡിയം എന്ന ലോഹത്തിന്റെ വില കഴിഞ്ഞ ആഴ്ചകളിൽ കുതിച്ചുയരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പലേഡിയം കയറ്റുമതിക്കാരാണ് റഷ്യ.
No comments