Breaking News

മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള പുരസ്‌കാരം ഈസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിന് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു


ചിറ്റാരിക്കാൽ: സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന  ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുളള  അവാര്‍ഡ്  ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ജൈവ കൃഷി വ്യാപനത്തിനായി പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.പഞ്ചായത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 71 ശതമാനം ഭൂമിയിലും ജൈവ കൃഷി നടപ്പിലാക്കിയതായി കൃഷി ഓഫീസര്‍ എസ്. ഉമ പറഞ്ഞു . പഞ്ചായത്തില്‍ കൃഷിയോഗ്യമായ 5040 ഹെക്ടര്‍ ഭൂമിയില്‍ 3578 ഹെക്ടര്‍ ഭൂമിയിലും ജൈവ കൃഷി നടപ്പിലാക്കാന്‍ സാധിച്ചു. വാഴ, കുരുമുളക്,തെങ്ങ്, കമുക്, മഞ്ഞള്‍, ഇഞ്ചി , കശുമാവ്, കിഴങ്ങ് വര്‍ഗം, പച്ചക്കറി, പൈനാപ്പിള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ഇവയെല്ലാം ജൈവ കൃഷിയലൂടെ ചെയ്യുന്നതിനുള്ള പ്രോത്സാഹനം നല്കി.


കൃഷിവകുപ്പ് , മൃഗസംരക്ഷണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് ജൈവകൃഷി വ്യാപിപിക്കുനതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. ജൈവ കൃഷി വ്യാപനത്തിനായി നിരവധി കര്‍മ്മ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. പരിശീലന പരിപാടികള്‍, എക്‌സ്‌പോഷര്‍ വിസിറ്റ് , നല്ല ഇനം നടീല്‍ വസ്തുക്കളുടെ വിതരണം, കൃഷി പാഠശാല, അഗ്രിക്കള്‍ച്ചര്‍ നോളജ് സെന്റര്‍, എസ് സി വിഭാഗത്തിനു പ്രത്യേക പരിശീലനം പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടത്തി.സി പി സി ആര്‍ ഐ പോലുള്ള കാര്‍ഷിക കോളജുകളിലെ വിദഗ്ധരുടെ ഇടപെടലില്‍ തയ്യാറാക്കിയ വിവിധ പരിപാടികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി. ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുവാനും സംസ്‌കരിക്കാനുമുള്ള മൂന്നു കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ ജൈവ മാലിന്യ പുന സംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് , അടുക്കള മാലിന്യ സംസ്‌കരണം, സോക്പിറ്റ് എന്നിവ ഉപയോഗിച്ചു. ജൈവ വള ഉത്പാദനത്തിനായി നിലവില്‍ 4100 റൂറല്‍ കമ്പോസ്റ്റ് പിറ്റുകള്‍, 225 മണ്ണിര കമ്പോസ്റ്റ് , 153 ബയോഗ്യാസ് പ്ലാന്റുകള്‍, 76 പൈപ്പ് കമ്പോസ്‌റ് എന്നിവ പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിന്റെയും മറ്റു ഭരണ സമിതി അംഗങ്ങളുടെയും കൃഷി വകുപ്പിന്റയും പ്രവര്‍ത്തനത്തിന്റെ ഫലമാണ് പഞ്ചായത്തിനു ലഭിച്ച അംഗീകാരം.

No comments