പാലക്കുന്ന് ഭരണികുറിക്കൽ നാളെ, ഭരണിക്കുഞ്ഞിയാവാൻ വൈഗക്ക് രണ്ടാമൂഴം
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രോത്സവത്തിന്റെ 'ഭരണികുറിക്കല്‍' ചടങ്ങ് വെള്ളിയാഴ്ച്ച നടക്കും. എരോല്‍ പനയംതോട്ടത്തിലെ പ്രവാസി കെ.വിശാലാക്ഷന്റെയും കെ.ബീനയുടെയും മകള്‍ വി.ബി. വൈഗയെ ഭരണികുഞ്ഞായി വെള്ളിയാഴ്ച്ച വാഴിക്കും. ദേവിയുടെ ജന്മനക്ഷത്രമായ ഭരണി നാളില്‍ ജനിച്ച പാലക്കുന്ന് കഴക പരിധിയില്‍പ്പെടുന്ന പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിക്കായിരിക്കും ഈ നിയോഗം.
ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ദേവിയുടെ നക്ഷത്ര പ്രതീകമായി സങ്കല്‍പ്പിച്ച് ശിരസ്സില്‍ അരിയും പ്രസാദവുമിട്ട് വാഴിക്കുന്നതാണ് ചടങ്ങ്. വൈഗയ്ക്ക് ഭരണികുഞ്ഞിയാകാന്‍ ഇത് രണ്ടാമൂഴമാണ്. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി അന്നേ ദിവസം രാവി ലെ ഭണ്ഡാര വീട്ടിലേക്ക് കൂട്ടികൊണ്ടുവരും. ഒപ്പം കുഞ്ഞിയുടെ ബന്ധുക്കളും ഉണ്ടായിരിക്കും. സ്ഥാനികരുടെയും ക്ഷേത്ര ഭാരവാഹികളു ടെ യും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ഉച്ചയോടെ അരിയിട്ട് വാഴിക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും.ഉത്സവാരംഭം മുതല്‍ കൊടിയിറങ്ങുംവരെയുള്ള എഴുന്നള്ളത്തിലും അനുബന്ധ ചടങ്ങുകളിലും ആചാരസ്ഥാനികരോടൊപ്പം ഭരണികുഞ്ഞി ഉണ്ടായിരിക്കും. കരിപ്പോടി എ.എല്‍.പി. സ്‌കൂളില്‍ രണ്ടാംതരം വിദ്യാര്‍ഥിയാണ് വൈഗ. കുറുംബദേവി ക്ഷേത്രങ്ങളില്‍ മീനമാസത്തിലാണ് പതിവായി ഭരണി ഉത്സവങ്ങള്‍ നടക്കുക. പാലക്കുന്നില്‍ കുംഭത്തിലാണ് ഭരണിയുത്സവം. തൃക്കണ്ണാട് ക്ഷേത്രത്തില്‍ കുംഭത്തിലെ അഷ്ടമിക്ക് മുമ്പുള്ള കൃഷ്ണ പഞ്ചമിക്ക് ആറാട്ടുത്സവ ത്തിന് കൊടിയേറുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് പാലക്കുന്നിലെ ഉത്സവത്തിന്റെ തുടക്കം. അതിനാലാണ് ഇവിടെ ഉത്സവം കുംഭത്തില്‍ നടക്കുന്നത്. തൃക്കണ്ണാട് കൊടിയിറങ്ങിയ ശേഷം പ്രതീകാത്മകമായി കമ്പയും കയറും ഏറ്റുവാങ്ങിയാണ് പാലക്കുന്നില്‍ തിങ്കളാഴ്ച്ച കൊടിയേറുന്നത്. മാര്‍ച്ച് 3നാണ് ആയിരത്തിരി ഉത്സവം. 4ന് രാവിലെ കൊടിയിറങ്ങും.
No comments