ഇറച്ചിക്കോഴി വില 200ലേക്ക് അടുക്കുന്നു; കോഴി തീറ്റയ്ക്ക് സബ്സീഡി വേണമെന്ന് കർഷകർ
ഡിസംബർ- ജനുവരി മാസങ്ങളിൽ കോഴിത്തീറ്റയുടെ വില ക്രമതീതമായി വർധിച്ചത് ചെറുകിട ഫാമുകൾ പൂട്ടുന്നതിന് കാരണമായി. തുടർന്നാണ് 97 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉത്പാദന ചിലവ് ഇപ്പോൾ 103 രൂപ വരെ എത്തിയത്. ഇത് കേരളത്തിലെ ചെറുകിട കോഴി കർഷകരെ കോഴി വളർത്തലില്‍ നിന്നും പിന്മാറാൻ ഇടയാക്കിയിട്ടുണ്ടെന്നും കർഷകർ പറഞ്ഞു. ഇതോടെ തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോൾ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. ഇതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിതീറ്റക്ക് സബ്സീഡി നിരക്ക് അനുവദിക്കുകയും, കേരള ചിക്കന് നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ മുഴുവൻ കോഴി കർഷകർക്കും നല്‍കി വില നിയന്ത്രിക്കാന്‍ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കേരള പൗൾട്രിഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി പറഞ്ഞു.കോഴിവില ഉയർന്ന സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോട്ടൽ ഉടമകൾ. ഇതോടെ ഹോട്ടൽ ഭക്ഷണത്തിനും വില ഉയരാനിടയാവുമെന്നും ബിന്നി ഇമ്മട്ടി കൂട്ടിച്ചേർത്തു.
No comments