'എന്റെ മതത്തെ പ്രതിനിധീകരിക്കുന്നത് ഇത്തരം തെമ്മാടികളല്ല'; ഹിന്ദു പുരോഹിതന്റെ വിദ്വേഷ പ്രസംഗത്തിൽ ശശി തരൂർ
തിരുവനന്തപുരം: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. മുസ്ലിം മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്റെ മതത്തെ ഇത്തരം തെമ്മാടികള്‍ പ്രതിനിധീകരിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല, ഇവരൊന്നും തങ്ങളില്‍പ്പെട്ടവരല്ല എന്ന നിലപാടുള്ളവരാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ഒരു മുസ്ലീം പള്ളിയുടെ മുന്‍പില്‍ വെച്ച് പുരോഹിതന്റെ ഭീഷണി പ്രസംഗം നടത്തുന്ന വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ ശല്യപ്പെടുത്തിയാല്‍ താന്‍ അവിടുത്തെ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പരസ്യമായി പീഡിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് ആഹ്ലാദത്തോടെ കയ്യടിക്കുകയാണ് ചുറ്റും നില്‍ക്കുന്ന ജനക്കൂട്ടം. പളളിക്ക് സമീപം നടന്ന പരിപാടിയില്‍ കാവിവസ്ത്രം ധരിച്ചയാള്‍ ഒരു വാഹനത്തിന് ഉളളിലിരുന്ന് കൊണ്ടാണ് പ്രസംഗിക്കുന്നത്.
സംഭവസ്ഥലത്ത് മൂന്നു പൊലീസുകാരും വാഹനത്തില്‍ ഉളളതായി ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ എന്തുകൊണ്ട് അയാളുടെ ഭീഷണി പ്രസംഗത്തെ തടഞ്ഞില്ലായെന്ന് ആരോപണമുയരുന്നുണ്ട്. സംഭവത്തില്‍ പുരോഹിതനെതിരെ കേസെടുക്കാത്തതില്‍ സ്ഥലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പൊലീസ് കേസെടുത്തത്.
ഒരു ഹിന്ദു എന്ന നിലയില്‍ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോട് പറയാന്‍ കഴിയും നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികള്‍ പ്രതിനിധീകരിക്കുന്നില്ല. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളില്‍ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്.
No comments