Breaking News

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു


പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ശ്രീനിവാസന്‍.

ബൈക്കിന്റെ ഷോറൂം നടത്തുന്നയാളാണ് ശ്രീനിവാസന്‍. മേലാമുറി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എതിര്‍വശത്താണ് കട. അതൊരു മാര്‍ക്കറ്റാണ്. കൊവിഡിന് ശേഷം സജീവമല്ല അവിടം. കടയില്‍ ശ്രീനിവാസന്‍ ഒറ്റയ്ക്കായിരുന്നു. അക്രമികള്‍ കടയില്‍ കയറി വെട്ടുകയായിരുന്നു. തലയിലും കൈയ്യിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. തൊട്ടപ്പുറത്തെ കടയിലും ആള്‍ ഉണ്ടായിരുന്നു. അവരും ശ്രീനിവാസന്റെ ചങ്ങാതിമാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.' പ്രദേശവാസി പറഞ്ഞു.

വിഷുദിനമായ ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. എലപ്പുള്ളി സ്വദേശി സുബൈറാണ് കൊലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. കാര്‍ മാസങ്ങളായി വര്‍ക് ഷോപ്പിലാണെന്നും ആര് കൊണ്ടുപോയെന്നോ എന്തിന് കൊണ്ടുപോയെന്നോ അറിയില്ലെന്നും സഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച രണ്ടാമത്തെ കാര്‍ ഇന്ന് കഞ്ചിക്കോട് നിന്നും പൊലീസ് കണ്ടെത്തി. അലിയാര്‍ എന്നയാളുടേതായിരുന്നു കാര്‍. രമേശന്‍ എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്ന് അലിയാര്‍ പൊലീസിന് മൊഴി നല്‍കി. സുബൈറിന്റെ അയല്‍ വാസിയാണ് രമേശന്‍.


No comments