കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു ; കാറിൽനിന്ന് കഞ്ചാവും കണ്ടെടുത്തു
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ തൃക്കണ്ണാട്ട് ക്ഷേത്രത്തിനുസമീപം കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ബേക്കല്‍ മലാംകുന്ന് തല്ലാണിയിലെ കുട്ട്യന്‍ (61) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ കുട്ട്യനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ തെരുവുവിളക്കിന്റെ തൂണിലിടിച്ചാണ് നിന്നത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിക്കേറ്റ കുട്ട്യനെ കാറോടിച്ചിരുന്ന യുവാവ് മറ്റൊരു വാഹനത്തില്‍ കയറ്റി കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പരേതരായ അമ്പുവിന്റെയും കാരിച്ചിയുടെയും മകനാണ് കുട്ട്യന്‍. ഭാര്യ: നളിനി (ചെറുവത്തൂര്‍). മക്കള്‍: രമ്യ, രേഷ്മ. മരുമക്കള്‍: രതീഷ്, രാകേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, രാജന്‍, അശോകന്‍, നാരായണന്‍ (ദുബായ്). ബേക്കല്‍ ഭാഗത്തുനിന്ന് വന്ന കാര്‍ തൃക്കണ്ണാട്ട് അപകടത്തില്‍പ്പെട്ടതറിഞ്ഞ് മറ്റൊരു വാഹനത്തില്‍ ബേക്കലിലുള്ള ഒരുസംഘം സ്ഥലത്തെത്തിയിരുന്നു. ഇവര്‍ കാറിനകത്തുനിന്ന് സാധനങ്ങള്‍ പോലീസ് വരുന്നതിനുമുന്‍പ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ കാറോടിച്ച ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് സഹദി(25)നെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും കേസെടുത്തു.
No comments