Breaking News

ഭക്ഷ്യ വിഷബാധ : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം ജില്ലാ മെഡിക്കൽ ഓഫീസർ


ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് വിദ്യാർത്ഥി മരിക്കുകയും 31 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ  പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.


ചെറുവത്തൂർ ബസ് സ്റ്റാന്റിൽ ഐഡിയൽ കൂൾ ബാറിൽ നിന്ന് കഴിഞ്ഞ രണ്ടു ദിവസത്തിനകം ആഹാരം കഴിച്ചവരിൽ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു 


ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു   മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നത് 


 വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചു വെച്ചു പിന്നീട് പാകം ചെയ്യുന്നതും ആയ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ  ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്.  വീട്ടിലുണ്ടാക്കുന്ന സൂക്ഷിച്ചു വെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്ന്  അദ്ദേഹം വ്യക്തമാക്കി. 


ഭക്ഷ്യ വിഷബാധ:


കാരണങ്ങൾ 


മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകം ചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനോ ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക,  ഇറച്ചി, മീന്‍, പാല്‍, പാലുല്പങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. 


ലക്ഷണങ്ങൾ


ഭക്ഷണം കഴിച്ചശേഷമുണ്ടാകു ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.


 ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്.  

സാധാരണഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ നിർജലീകരണ ചികിത്സ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ. ആര്‍. എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛര്‍ദ്ദി ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന്  അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്.


ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള  മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനം ശുചിത്വമാണ്.  അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം നല്‍കണം. പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ചശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിതമായ ഊഷ്മാ വിലല്ല സൂക്ഷിക്കുതെങ്കില്‍ അവ ഒരു നിശ്ചിതസമയത്തിനു ശേഷം ഉപയോഗിക്കാതിരിക്കുക. പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക്  നന്നായി കൈ കഴുകുന്നതിനുള്ള സൗകര്യം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കണം, പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പൊതുചടങ്ങുകള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പു പാത്രങ്ങളാണെങ്കില്‍ ഈയം പൂശിയിട്ടുള്ളതാണെും ഉറപ്പുവരുത്തുക. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍ നിന്നു മാത്രം ആഹാരം കഴിക്കുക. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.


No comments