അടയ്ക്കയുടെ വിലയിടിവ് കർഷകർക്ക് തിരിച്ചടിയാകുന്നു ഒരു മാസത്തിനിടെ കിലോയ്ക്ക് 80 രൂപയോളം കുറഞ്ഞു
വെള്ളരിക്കുണ്ട്: വിലയിടിവിന്റെ ഭീഷണിയില്‍നിന്നും ഇത്രയും കാലം ഒഴിഞ്ഞുനിന്ന അടയ്ക്കയും അതേവഴിയിലേക്ക് നീങ്ങുന്നത് കര്‍ഷകര്‍ക്ക് ആശങ്കയാകുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 60 രൂപയോളമാണ് കുറഞ്ഞത്. 350 മുതല്‍ 390 രൂപ വരെ മാത്രമാണ് ഇപ്പോള്‍ പുതിയ അടയ്ക്കയ്ക്ക് പൊതുവിപണിയില്‍ കിട്ടുന്നത്. മഴ തുടങ്ങിയതോടെ കൃത്യമായി ഉണക്കി സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കിട്ടുന്ന വിലയ്ക്ക് കൊടുക്കേണ്ട അവസ്ഥയിലാണ് മിക്ക കര്‍ഷകരും.
ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അടയ്ക്കയുടെ വരവ് തുടങ്ങിയതോടെയാണ് രാജ്യത്തെ പൊതുവിപണിയില്‍ വിലയിടിഞ്ഞത്. പൊതുവിപണിയില്‍ വിലയിടിയുമ്പോഴും കേരളത്തിലുള്‍പ്പെടെ കാംപ്‌കോയുടെ സംഭരണകേന്ദ്രങ്ങളില്‍ പുതിയ അടയ്ക്കയ്ക്ക് 415 രൂപ വരെ നല്‍കുന്നുണ്ട്.
ഇറക്കുമതി നിയന്ത്രിക്കുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്സവകാലം തുടങ്ങുകയും ചെയ്താല്‍ ഏതാനും മാസങ്ങള്‍ക്കകം വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ. അധികം താമസിയാതെ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൗരവമായ ഇടപെടലും ഇക്കാര്യത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം പഴയ അടയ്ക്കയുടെ വില ഇപ്പോഴും സ്ഥിരതയോടെ നില്ക്കുന്നുണ്ട്. കാംപ്‌കോയില്‍ കിലോയ്ക്ക് 545 രൂപ വരെയാണ് ലഭിക്കുന്നത്. പൊതുവിപണിയിലും കാര്യമായ ക്ഷീണം സംഭവിച്ചിട്ടില്ല.
No comments