Breaking News

മോഡൽ ഷഹനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം


കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹന മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. സജാദ് ഷഹനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷഹനയുടെ ഡയറി കുറിപ്പുകൾ ഇതിന് തെളിവാണെന്നും കുറ്റപത്രത്തിൽ പറഞ്ഞു. ഭർതൃ വീട്ടിൽ നിന്നും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് പറയുന്ന ഷഹനയുടെ ഡയറിക്കുറപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സജാദും, ഭർതൃ വീട്ടുക്കാരും നിരന്തരം പീഡിപ്പിച്ചു. വീട്ടിൽ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നൽകിയില്ലെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. മുറി വ‍‍‍ൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചു. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് കഷ്ണമാണ് കഴിച്ചതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

മെയ് 13ന് ഇരുപതാം പിറന്നാള്‍ ദിവസമാണ് ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സജാദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. സജാദിന്റെ മടിയില്‍ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങള്‍ കണ്ടതെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഷഹന ജനലഴിയില്‍ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാല്‍ ഷഹനയെ സജാദിന്റെ മടിയില്‍ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് ലഹരി വില്‍പന നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സജാദിന്റെ ലഹരിമാഫിയ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

No comments