Breaking News

‘സൗജന്യമായി ലഹരി, അടിമയാക്കി പീഡനം; 11 പെൺകുട്ടികൾ ഇരകൾ’; കണ്ണൂരിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


കണ്ണൂർ ∙ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയിൽ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.


എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം സൗജന്യമായി നൽകുന്നത്. സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മർദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നൽകിയതത്രെ. ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.


ആദ്യം സൗജന്യമായി നൽകി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വിൽക്കാൻ പ്രോൽസാഹിപ്പിക്കും. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉൾപ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലിൽ രക്ഷപെട്ടതായും പെൺകുട്ടി പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രമാണു പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടൻ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കൾ പറഞ്ഞു. ഫോട്ടോകളും വിഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറി.

No comments