Breaking News

മലയോര മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുന്നു, കാറഡുക്ക ആനപ്രതിരോധ പദ്ധതി ഒന്നാം ഘട്ട ചാർജിംഗ് എട്ടിന്


കാട്ടാന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ആന മതില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തന ക്ഷമമാകുന്നു.  നിലവില്‍ പൂര്‍ത്തിയായ രണ്ടരക്കിലോമീറ്റര്‍ ആനമതിലിന്റെ ചാര്‍ജിംഗ്  തിങ്കളാഴ്ച(ആഗസ്റ്റ് 8) രാവിലെ 11ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിക്കും. ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാന  മുതല്‍ ഒളിയക്കൊച്ചി വരെയുള്ള രണ്ടര കിലോമീറ്റര്‍ വേലിയാണ് പ്രവര്‍ത്തനക്ഷമമാക്കുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15 ഓടുകൂടി ബാക്കി ഉള്ള നാലു കിലോമീറ്റര്‍ കൂടി പൂര്‍ത്തീകരിക്കുമെന്നും അതോടുകൂടി നിലവിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു എന്നിവര്‍ അറിയിച്ചു.


കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ വനംവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മാതൃകാ പദ്ധതിയാണിത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ 29 കി.മീ നീളത്തിലാണ് സൗരോര്‍ജ വേലി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 കി.മീ വേലി നിര്‍മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനായി 60 ലക്ഷം രൂപ വനംവകുപ്പ് കൈമാറുകയും ചെയ്തു. ബാക്കി 21 കി.മി നിര്‍മിക്കാനുള്ള തുക ഈ വര്‍ഷത്തെ ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ 5 ലക്ഷം രൂപ വീതവും നല്‍കും. ഒപ്പം മാതൃകാ പദ്ധതിയായി കണ്ട് ആസൂത്രണ ബോര്‍ഡ് 66 ലക്ഷം രൂപ ബ്ലോക്കിന് കൈമാറിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഡിഎഫ്ഒ പി ബിജു, സോഷ്യല്‍ ഫോറസ്റ്റ് ഡിഎഫ്ഒ ധനേഷ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

No comments