Breaking News

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ കാർഡ് തിരിച്ചുള്ള വിതരണ തീയ്യതി ഇങ്ങനെ


ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കുമായി ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ നടക്കും.

സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 22 ന് വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. 

സംസ്ഥാനത്തെ 1400 ൽപരം പാക്കിംഗ് കേന്ദ്രങ്ങളിൽ കിറ്റ് തയ്യാറാക്കൽ അതിവേഗം പൂർത്തിയാകുകയാണ്. 

ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയ്യതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം.

ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

 87 ലക്ഷം റേഷൻ കാർഡ് ഉപഭോക്‌താക്കൾ കിറ്റ് കൈപ്പറ്റുമെന്നാണ് കണക്കാക്കുന്നത്. 425 കോടി രൂപ ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കുള്ള കിറ്റ് വിതരണവും ഒപ്പം നടക്കും. ഇവർക്കുള്ള കിറ്റുകൾ വാതിൽപ്പടിയായി വിതരണം ചെയ്യും. കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കൽ എത്തിക്കും. 

500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.

ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടനം ആഗസ്റ്റ് 27 നും 28 നുമായിരിക്കും.

ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്പെഷ്യലായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുന്നുണ്ട്.

No comments