ആലക്കോട് പാത്തൻപാറ ഭൂമി പിളരൽ ; ആശങ്ക വിട്ടൊഴിയാതെ തദ്ദേശവാസികൾ
കരുവഞ്ചാൽ: മഴ പെയ്താൽ കാർഷികവിളകളും വീടുകളടക്കം ഒഴുകിപ്പോകും.. മഴ പെയ്തില്ലെങ്കി ലോ കാർഷിക വിളകൾ പൂർണമായും കരിഞ്ഞുണങ്ങും...ഈ ഒരവസ്ഥയിൽ ദുരിത ജീവിതം പേറുകയാണ് പാത്തൻപാറ, മൈലംപെട്ടി ഗ്രാമവാസികൾ. ഫെബ്രുവരി മൂന്നിന് രൂപപ്പെട്ട ഭൂമിയിലെ വിള്ളലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
രണ്ട് മീറ്റർ വീതിയിലും ഒന്നര കിലോമീറ്ററോളം ദൂരത്തിലും താഴ്ച കാണാൻ പറ്റാത്ത വിധത്തിലാണ് ഇവിടെ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. പാത്തൻപാറ ക്വാറിയുടെ മുകൾഭാഗത്ത് നിലവിൽ മൂന്ന് ഏക്കറോളം സ്ഥലം ഏത് സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. മിക്കയിടങ്ങളിലും ഭൂമി വിണ്ടുകീറിയ നിലയിലാണ്.
പൂർണമായും ചെരിഞ്ഞുകിടക്കുന്ന പ്രദേശത്തെ ഭൂമി രണ്ട് മീറ്ററിലധികം താഴുകയും രണ്ടു മീറ്ററില ധികം മണ്ണ് വേർപെട്ട നിലയിലുമാണ്. ഏത് സമയവും ഇത് താഴേക്ക് പതിക്കാവുന്ന അവസ്ഥ. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ മുകളിൽ കാലവർഷത്തിൽ രണ്ട് വലിയ തോടുകൾ രൂപപ്പെടാറുണ്ട്. ഈ തോട്ടിൽ നിന്നും വെള്ളം വന്നാൽ പുതുതായി രൂപപ്പെട്ട ചാലുകളിലേ ക്കാണ് ഒഴുകുക.
അങ്ങനെ സംഭവിച്ചാൽ ഇവിടെയുള്ള കല്ലും മണ്ണും പൂർണമായും താഴ്ഭാഗത്തേക്കുള്ള പ്രദേശത്തേക്ക് ഒഴുകും. ഇത് താഴെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളേയും കൂടാതെ വെള്ളാട്, കരുവഞ്ചാൽ വരെയുള്ള കുടുംബങ്ങളേയും വ്യാപാര സ്ഥാപനങ്ങളേയും സാരമായി ബാധിക്കും. കൃഷിയിടങ്ങളും പൂർണമായും നശിക്കും.
കഴിഞ്ഞദിവസം ഈ പ്രദേശം തളിപ്പറമ്പ് തഹസിൽദാർ സജീവന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. ഇതോടെയാണ് ഇതിന്റെ അപകട സാധ്യത കൂടുതൽ വ്യക്തമാവുകയും ഇന്നലെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കളക്ടളടക്കമുള്ളവരും സ്ഥലത്ത് എത്തിയത്.
വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയ്ക്ക് 2018 ഫെബ്രുവരിയിലാണ് ജില്ലാതല പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി അനുമതി നൽകിയത്. ജില്ലാതല സമിതി പ്രസ്തുത അപേക്ഷ പരിഗണിക്കുമ്പോൾ തന്നെ പ്രദേശത്തിന്റെ ദുരന്ത സാധ്യത മുൻനിർത്തി ക്വാറിക്ക് അനുമതി നൽകരുതെന്ന് വിവിധ സംഘടനകളും വ്യക്തികളും അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
അതിതീവ്ര ദുരന്ത സാധ്യത പ്രദേശത്തോട് ചേർന്ന മോഡറേറ്റ് സോണിൽ ആണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന വീടുകളുടെ മേൽക്കൂരയും ഭിത്തിയും ഉൾപ്പെടെ വിണ്ടുകീറിയത് ചൂണ്ടിക്കാണിച്ചപ്പോൾ അന്ന് പറഞ്ഞത് നിർമാണ പ്രവൃത്തിയുടെ പോരായ്മ യാണെന്നാണ്.
നിലവിൽ അങ്കണവാടി കെട്ടിടം ഉൾപ്പെടെ വിണ്ടുകീറിയ നിലയിലാണ്. സോയിൽ പൈപ്പിംഗ് പ്രതിഭാസം വൻതോതിലുള്ള മേഖല കൂടിയാണ് ഈ പ്രദേശം. നാട്ടുകാർ ഈ പ്രശ്നങ്ങൾ എല്ലാം തന്നെ അധികാരികളുടെ മുമ്പിൽ ബോധിപ്പിച്ചതുമാണ്. എന്നാൽ ഇതൊന്നും പരിസ്ഥിതി അനുമതി നൽകുന്നതിന് തടസമായില്ല.
2018ലും 19ലും പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ 2019ൽ വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്കെതിരേ നാട്ടുകാർ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തുടങ്ങി വില്ലേജ് ഓഫീസർ വരെയുള്ള വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നു.
പ്രദേശത്ത് അനുഭവപ്പെടുന്ന ജലക്ഷാമവും നാട്ടുകാരുടെ പരാതിക്ക് കാരണമായി. പരിസരത്തുള്ള എല്ലാ ഉറവച്ചാലുകളിലെയും ജലത്തിലൂടെ ക്വാറിയിൽ നിന്നും ഊറിവരുന്ന മാലിന്യങ്ങൾ നിറയുന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുമ്പ് ജലസമൃദ്ധമായ ഈ പ്രദേശം ഇന്ന് വറ്റിവരണ്ട അവസ്ഥയിലാണ്.
കമുകും തെങ്ങും കൃഷി ചെയ്ത് സമൃദ്ധമായി ജീവിച്ചിരുന്ന ഇവിടെത്തുകാർ കൃഷിക്ക് മഞ്ഞളിപ്പ് രോഗം വന്നതോടെആ കൃഷിയിൽ നിന്നും പിന്തിരിഞ്ഞ് ഇപ്പോൾ വാഴക്കൃഷിയിൽ ഉപജീവന മാർഗം കണ്ടെത്തിയിരിക്കുകയാണ്. നനയ്ക്കാൻ വെള്ളം ഇല്ലാതായതോടെ വാഴകളെല്ലാം ഉണങ്ങി ക്കരിയുന്ന അവസ്ഥയിലാണ്. കർഷകർ ലക്ഷങ്ങൾ ബാങ്കിൽ നിന്നും ലോണെടുത്താണ് വാഴകൾ പാട്ട ഭൂമിയിൽ ഉൾപ്പെടെ കൃഷി ചെയ്തിരിക്കുന്നത്.
പ്രദേശത്തെ അപകട സാധ്യത മുന്നിൽക്കണ്ട് നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗ ങ്ങളിലെ പ്രവർത്തകരും ഇവിടെ എത്തുന്നുണ്ടെങ്കിലും പ്രദേശവാസികൾക്ക് ഇതൊന്നും ആശ്വാസം പകരുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷം കണക്കെടുപ്പിന് വരാതെ ദുരന്ത സാധ്യതകളെ ഇല്ലാതാ ക്കുന്ന അധികാരികളെയാണ് തങ്ങൾക്ക് ആവശ്യമെന്നും ഇതിൽ എത്രയും വേഗം നടപടി ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
തളിപ്പറമ്പ് തഹസിൽദാർ സജീവൻ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയതോടെ ക്വാറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ക്വാറി ഉടമയുടെ വാഹനങ്ങളും അപ്രത്യക്ഷ മായിട്ടുണ്ട്. ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി കുമ്പടിമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കു കയും ജില്ലാ കളക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എത്രയും വേഗം ദുരന്തനിവാരണ സേനയെ സ്ഥലത്തേക്ക് അയയ്ക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് ജില്ലാ കളക്ടർ നേതാക്കളെ അറിയിച്ചത്. ഓരോ ദിവസവും ഇവിടെ ഭൂമിയുടെ വിള്ളലിന്റെ ആഴവും വ്യാപ്തിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ വിള്ളലുകൾ രൂപപെടുന്ന സാഹചര്യവും ഉണ്ട്.
എത്രയും വേഗം പ്രശ്ന പരിഹാരത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെ ങ്കിൽ ഉത്തരപ്രദേശിലെ ജോഷിമഠ് ഇവിടെയും ആവർത്തിക്കുമെന്ന ആശങ്കയും പ്രദേശവാസികൾ ഉയർത്തുന്നതായി സോണി സെബാസ്റ്റ്യൻ പറഞ്ഞു. ഭൂമിക്ക് വിള്ളൽ ഉണ്ടായതോടെ തൊട്ടു മുകളിലായി താമസിക്കുന്ന ആദിവാസി കോളനിവാസികളും ആശങ്കയിലാണ്. വെള്ളം വന്നുകൊണ്ടിരുന്ന പൈപ്പുകൾ ഉൾപ്പെടെ താഴ്ന്ന പ്രദേശത്തേക്ക് പോയതോടെ ഇവർക്കും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ അപകട സൂചന ബോർഡുകളും വേലികളും സ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത ഉണ്ട്. മണ്ണ് നിരങ്ങി സ്ഥലത്തെ വൻമരങ്ങൾ ഉൾപ്പെടെ ഉണങ്ങി കരിഞ്ഞുകൊണ്ടിരിക്കുകയാണ്
No comments