Breaking News

'രോമാഞ്ച'ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി കാസർഗോഡ് സ്വദേശി അഫ്സൽ




'ഡാ.. നീ ഹാന്‍സ് വെച്ചിട്ടുണ്ടോ? 
ഇല്ല !..

"ഓമ്പെച്ചിനി.. ഓമ്പെച്ചിനി.. ഓമ്പെച്ചിനി നിരൂപാട്ടാ നോക്ക്.."

തീയേറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തിയ കാസര്‍കോടന്‍ സ്ലാങ്ങുമായി കരിക്കുട്ടന്‍ എന്ന കഥാപാത്രം രോമഞ്ചം സിനിമയില്‍ അഭിനയിച്ചു തകര്‍ക്കുകയാണ്. സ്വന്തം ഭാഷാശൈലി തന്നെ സിനിമയിലും കിട്ടിയ സന്തോഷം മറച്ചുവെക്കാതെ തുറന്നുപറയുകയാണ് കരിക്കുട്ടനെ സൂപ്പര്‍ ഹിറ്റാക്കിയ അഫ്‌സല്‍ എന്ന കാസര്‍കോടുകാരന്‍. ജോലിക്കായി പ്രവാസലോകത്തെത്തിയിട്ടും സിനിമ തലയ്ക്ക് പിടിച്ച്‌ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക് തിരിച്ചതാണ് രോമാഞ്ചത്തിന് പിന്നിലെ അഫ്‌സലിന്റെ കഥ. സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ ഹിറ്റായതിന്റെ ആവേശത്തിൽ അഫ്സൽ സംസാരിക്കുന്നു..


"നാട്ടില്‍ അല്ലറ ചില്ലറ ജോലികള്‍ക്കൊപ്പം സിനിമാപ്രാന്തുമായി നടന്നിരുന്ന ഒരാളായിരുന്നു ഞാന്‍. അഭിനയം തലയ്ക്ക് പിടിച്ച എല്ലാവരും ചെയ്യുന്ന പോലെ റീല്‍സില്‍ വീഡിയോസുമൊക്കെ ഇട്ട് എണ്ണം പറഞ്ഞ ലൈക്കുമൊക്കെ വാങ്ങി നടന്ന കാലം. ഏത് കാസ്റ്റിങ് കോള്‍ കണ്ടാലും അതിനൊക്കെ അപേക്ഷിച്ച്‌ ചാന്‍സ് ചോദിച്ച്‌ മെസേജ് അയച്ച്‌ നടക്കലായിരുന്നു പ്രധാനപണി. സിനിമയ്ക്ക് പിന്നാലെ നടക്കുന്നതില്‍ വീട്ടില്‍ ആദ്യമൊക്കെ പ്രശ്‌നമായിരുന്നു. ഉപ്പയും ഉമ്മയും ഇക്കയുമെല്ലാം പൊതുവേ എതിര്‍പ്പ് പറഞ്ഞവരാണ്. പക്ഷെ സിനിമ ഇറങ്ങി എല്ലാവരും നല്ലത് പറയാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്കും സന്തോഷമായി. രാത്രി പത്ത് മണിയുടെ ഷോയ്ക്കാണ് വീട്ടുകാര്‍ പടം കാണാന്‍ പോയത്. സിനിമ കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരെല്ലാം ചേര്‍ന്ന് പടക്കമൊക്കെ പൊട്ടിച്ച്‌ കേക്ക് ഒക്കെ മുറിച്ച്‌ വന്‍ ആഘോഷമാക്കി. അതൊക്കെ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. ഇനി അടുത്ത പടം ഏതാണ് എന്നൊക്കെ വീട്ടുകാര്‍ തന്നെ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.

സിനിമയ്ക്ക് പിന്നാലെ നടന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ നില്‍ക്കുമ്പോഴാണ് വീട്ടുകാര്‍ എന്നെ ഗള്‍ഫിലേക്ക് പറഞ്ഞയക്കുന്നത്. നാട്ടിലൊരു മെന്‍സ്‌വെയര്‍ കടയും ഉണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് നാടുവിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഗള്‍ഫില്‍ പോയി ഒരു ട്രാവല്‍സില്‍ ജോലിക്ക് കയറി. രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച്‌ ഇന്‍സ്റ്റഗ്രമില്‍ മെസേജ് വന്നത്. ഫേക്ക് ആണോ എന്നൊക്കെയായിരുന്നു ആദ്യം സംശയം. പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു നമ്പർ വാങ്ങി സംവിധായകന്‍ വിളിച്ചുസംസാരിച്ചു. സ്‌ക്രിപ്റ്റും അയച്ചുതന്നു. സൗബിനിക്കയും അര്‍ജുന്‍ അശോകനുമൊക്കെ ഉള്ള പടമാണെന്നൊക്കെ കേട്ടപ്പോള്‍ ഫുള്‍ ത്രില്ലിലായി. സിനിമയില്‍ ഏഴ് നായകന്മാരാണ് ഉള്ളത് എന്നാണ് അന്ന് ജിത്തു ഏട്ടന്‍ പറഞ്ഞത്. എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ളതുകൊണ്ടാണ് ഏഴ് നായകന്മാര്‍ എന്ന് പറഞ്ഞത്. ഓഡിഷന്‍ എന്ന പോലെ ഒരു വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞതുകൊണ്ട് അതും ചെയ്തു. അടിപൊളി എന്നായിരുന്നു അതിന് കിട്ടിയ മറുപടി. മുടി മുറിക്കേണ്ടെന്നും ബാക്കി കാര്യങ്ങള്‍ പിന്നെ അറിയിക്കാമെന്നും പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും വന്നില്ല. അപ്പോഴേക്കും എന്റെ വിസിറ്റിങ് വിസ കഴിയാറായിരുന്നു. കമ്പനി ബോസ് വിസ അടിക്കാനായി ഡോക്യുമെന്റ്‌സ് ഒക്കെ കൊടുക്കാന്‍ പറഞ്ഞതും അപ്പോഴായിരുന്നു. വിസ കിട്ടിയാല്‍ പിന്നെ രണ്ട് വര്‍ഷത്തേക്ക് നാട്ടിലേക്ക് ഒരു വരവുണ്ടാവില്ല. പെട്ടുപോയെന്ന് വിചാരിച്ചിരുന്നു, ഇക്കാര്യം പറഞ്ഞ് ജിത്തു ഏട്ടനെ വിളിച്ചപ്പോഴാണ് ഒന്നും നോക്കണ്ട, അഫ്‌സല്‍ സെലക്ടഡ് ആണ് ജോലി വിട്ടോ എന്നിട്ട് നാട്ടിലേക്ക് കയറിക്കോ എന്ന് പറഞ്ഞത്. കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നെങ്കിലും ഏട്ടനോട് ഇക്കാര്യം അവതരിപ്പിക്കലായിരുന്നു ടാസ്‌ക്. പക്ഷെ കാര്യം പറഞ്ഞപ്പോള്‍ എന്നെപ്പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇക്കാന്റെ പ്രതികരണം. ഈ ജോലി പോയാല്‍ വേറെയും ജോലി കിട്ടും എന്തായാലും സിനിമ ചെയ്യൂ എന്നാണ് ഇക്ക പറഞ്ഞത്. പിന്നെ ഒന്നും നോക്കീല, ബോസിനോട് പറഞ്ഞ് നേരെ നാട്ടിലേക്ക്.

"കാസര്‍കോട് മൊഗ്രാല്‍ പുത്തൂരാണ് എന്റെ നാട്. സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ അവര്‍ പറഞ്ഞിരുന്നു കാസര്‍കോട്/ കണ്ണൂര്‍ സ്ലാങ്ങിലാണ് സംസാരിക്കേണ്ടതെന്ന്. ഭാഷ എനിക്കൊരു പ്രശ്‌നമല്ല, എന്റെ സ്വന്തം ശൈലിയല്ലേ, പക്ഷെ അവര്‍ ഉദ്ദേശിക്കണ പോലെ ചെയ്യാന്‍ എനിക്ക് കഴിയുമോ എന്നായിരുന്നു പേടി. ആ സ്ലാങ്ങില്‍ പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ പിന്നെ ആ കാസര്‍കോട് ശൈലി തന്നെ മതിയെന്ന് സംവിധായകന്‍ പറഞ്ഞു. ചിലതൊന്നും മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല എന്നും പറഞ്ഞു. കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് കാസർകോടു നിന്നുള്ള ഈ താരോദയം

No comments